മുഖ്യമന്ത്രിയുമായി സംസാരിച്ച് പ്രധാനമന്ത്രി; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം ധനസഹായം

തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ച് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

വയനാട് ഉരുൾപൊട്ടലിൽ പ്രധാനമന്ത്രിയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും എല്ലാവിധ സഹായങ്ങളും വാ​ഗ്ദാനം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എയർഫോഴ്സ് അടക്കം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ഫലപ്രദമായി കാര്യങ്ങൾ നീക്കാൻ പറ്റുമെന്നാണ് തോന്നുന്നത്. ഇപ്പോൾ കൃത്യമായി കാര്യങ്ങൾ പറയാൻ പറ്റാത്ത അവസ്ഥയാണ്. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. എല്ലാവിധ സഹായങ്ങളും വാ​ഗ്ദാനം ചെയ്തിട്ടുണ്ട്. കുറച്ചു കൂടി കഴിഞ്ഞാലേ കാര്യങ്ങൾ വ്യക്തതയോടെ പറയാൻ കഴിയൂ- മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.