വയനാട് ദുരന്തം; ‘ഡിഎൻഎ ഫലം കിട്ടി തുടങ്ങി, നാളെ മുതൽ പരസ്യപ്പെടുത്താം’; മന്ത്രി

വയനാട് ദുരന്തത്തിൽ ഇരയായവരെ കണ്ടെത്താൻ നാളെയും ജനകീയ തെരച്ചിൽ തുടരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഡിഎന്‍എ ഫലങ്ങള്‍ കിട്ടി തുടങ്ങിയെന്നും നാളെ ഇവ മുതൽ പരസ്യപ്പെടുത്താമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്നത്തെ ജനകീയ തെരച്ചിലിനിടെ മൂന്ന് ശരീരഭാഗങ്ങളാണ് കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മനുഷ്യന്റേതാണോയെന്ന് വ്യക്തമാവുക എന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. ഉരുള്‍പൊട്ടലിൽ ഉറ്റവരെയും വീടും നഷ്ടപ്പെട്ടവരാണ് ജനകീയ തെരച്ചിലിനായി ദുരന്തഭൂമിയിലെത്തിയത്.

രണ്ടായിരത്തിലധികം സന്നദ്ധ പ്രവര്‍ത്തകരാണ് തെരച്ചിലിനെത്തിയത്. മഴയെ തുടര്‍ന്നാണ് ഇന്നത്തെ തെരച്ചിൽ നിര്‍ത്തിയത്.

നാളെയും മറ്റന്നാളും ചാലിയാറിൽ വിശദമായ തെരച്ചിൽ നടത്തുമെന്നും മുഹമ്മദ് റിയാസ് അറിയിച്ചു. പൂക്കോട്ട്മല മേഖലയിലും തെരച്ചിൽ തുടരുമെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറ‍ഞ്ഞു. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 229 പേരുടെ മരണമാണ് ഔദ്യോഗിക കണക്കില്‍ സ്ഥിരീകരിച്ചത്. 178 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 51 മൃതദേഹവും 200 ഓളം ശരീര ഭാഗങ്ങളും തിരിച്ചറിഞ്ഞില്ല. കാണാതെ ആയവരുടെ കരട് പട്ടികയിൽ ഇപ്പോൾ 130 പേരാണ് ഉള്ളത്. 90 പേരുടെ ഡിഎന്‍എ ക്യാമ്പിൽ നിന്ന് എടുത്തിട്ടുണ്ട്. ലഭിച്ച ഡിഎന്‍എ ഫലങ്ങള്‍ നാളെ മുതൽ പരസ്യപ്പെടുത്താമെന്നും മന്ത്രി അറിയിച്ചു. അതേസമയം, ദുരന്തബാധിതരുടെ താത്കാലിക പുനരധിവാസം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു. താത്കാലിക പുനരധിവാസത്തിനായി 253 വാടക വീടുകൾ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ 14 ക്യാമ്പുകളാണ് ഉള്ളത്. സ്വന്തം നിലക്ക് പോകുന്നവർ, ബന്ധു വീട്ടിൽ പോകുന്നവർ, സ്പോൺസർ ചെയ്ത സ്ഥലത്ത് പോകുന്നവർ, സർക്കാർ കണ്ടെത്തിയ സ്ഥലത്ത് എന്നിങ്ങനെ 4 രീതിയിൽ താത്കാലിക പുനരധിവാസം നടത്താനാണ് തീരുമാനം. ക്യാമ്പിൽ ഉള്ളവരുടെ അഭിപ്രായം പരിഗണിച്ച ശേഷമേ ദുരിത ബാധിതരേ മാറ്റൂവെന്നും മന്ത്രി വ്യക്തമാക്കി.