കോട്ടയം: ഹേമ കമ്മിറ്റി റിപ്പോർട്ട് വിഷയത്തില്‍ പ്രതികരിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്‍മി. മൊഴി കൊടുത്തവർക്ക് ആശങ്കയുണ്ടെന്നും റിപ്പോർട്ട് വായിക്കാൻ അവസരം ലഭിച്ച ശേഷം അതു പുറത്തുവരട്ടെ എന്നാണു പലരുടെയും നിലപാടെന്നും ഭാഗ്യലക്ഷ്‍മി പറഞ്ഞു. മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് വൈകുന്ന വിഷയത്തിലായിരുന്നു ഭാഗ്യലക്ഷ്‍മി പ്രതികരണം.

‘‘ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴികൊടുത്ത നിരവധി പേരോടു സംസാരിച്ചു. മൊഴി കൊടുത്തതു പുറത്തുവരാനല്ലെന്നും സിനിമാ മേഖലയിൽ മാറ്റം വരണമെന്നു മാത്രമാണു തങ്ങളുടെ നിലപാടെന്നുമാണ് അവർ പറയുന്നത്. തൊഴിലിടത്തിൽ സ്ത്രീകൾക്കു തുല്യത വേണം. പ്രത്യേക വിഭാഗങ്ങളിൽപ്പെട്ട സ്ത്രീകൾക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ സുരക്ഷയില്ല, ഭക്ഷണത്തിലെ വേർതിരിവ്, വേതനത്തിലെ വ്യത്യാസം തുടങ്ങി പല പരാതികളുമുണ്ട്. ആരെങ്കിലും ഏതെങ്കിലും വിഷയത്തിൽ പരാതിപ്പെട്ടാൽ സിനിമയിൽനിന്ന് അവരെ ഒഴിവാക്കും. ആ പ്രവണത ഇല്ലാതാക്കണമെന്നാണു മൊഴി കൊടുത്തവരുടെ ആഗ്രഹം. നിയമപരമായ പരിരക്ഷ സിനിമാരംഗത്ത് ഉണ്ടാക്കാൻ പറ്റില്ല. രണ്ടുദിവസം അഭിനയിച്ച വ്യക്തിയെ മൂന്നാമത്തെ ദിവസം അഭിനയം ഇഷ്ടമായില്ലെന്നു പറഞ്ഞ് ഒഴിവാക്കാൻ പറ്റും. ഇതിനെതിരായ നിയമപരിരക്ഷ സിനിമാ രംഗത്തു കൊണ്ടുവരാൻ പറ്റില്ല. മൊഴി കൊടുത്തവർ പരാതിയല്ല, അവരുടെ സങ്കടങ്ങൾ പറഞ്ഞതാണ്. ‘ഇന്നയാള്‍ ഇന്നയാളെക്കൊണ്ട് ഇന്നരീതിയിൽ പറഞ്ഞു’ എന്ന് പറയുമ്പോൾ അത് ബാധിക്കുന്നത് അത് പറഞ്ഞയാളെയായിരിക്കും. ഈ റിപ്പോർട്ടിൽ എന്തൊക്കെയായിരിക്കും വരുന്നത് എന്നതിൽ അവർക്ക് നല്ല ആശങ്കയുണ്ട്, ഭയമുണ്ട്. റിപ്പോർട്ടിന്റെ കോപ്പി തങ്ങളും കൂടി വായിച്ച് കുഴപ്പമില്ലാത്തതാണെങ്കിൽ പുറത്തുവരട്ടെ എന്നതാണു പലരുടെയും അഭിപ്രായം’’ – ഭാഗ്യലക്ഷ്‍മി പറഞ്ഞു.

























