‘മലയാളത്തിലാണ് പ്രശ്​നം, തമിഴ് സിനിമയിൽ ഇല്ല’; മാധ്യമങ്ങളോട് കയർത്ത് ജീവ

കേരളത്തിലെ സിനിമ മേഖലയിലുള്ള പ്രശ്നങ്ങൾ തമിഴ്നാട്ടിൽ ഇല്ലെന്ന് നടൻ ജീവ. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിലാണ് ജീവയുടെ പ്രതികരണം. തേനിയിലെ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. സ്ഥലത്തുവെച്ച് ജീവ മാധ്യമപ്രവർത്തകരും നടനും തമ്മിൽ വാക്കേറ്റവും ഉണ്ടായി. നടി രാധിക ശരത്കുമാറിൻ്റെ പ്രതികരണവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യങ്ങളാണ് ജീവയെ പ്രകോപിപ്പിച്ചത്.

മലയാളസിനിമയിൽ നടക്കുന്നത് മീടൂ ആരോപണത്തിന്റെ രണ്ടാം പതിപ്പാണെന്നും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തെറ്റാണെന്നും ജീവ പറഞ്ഞു. തമിഴ് സിനിമയിൽ ഒരു പ്രശ്നവും ഇല്ലെന്നും പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമാണെന്നും താരം പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിലും രാധിക ശരത്കുമാറിൻ്റെ പരാമർശത്തോടുമുള്ള പ്രതികരണം മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദിച്ചതോടെ താൻ നല്ലൊരു പരിപാടിക്ക് വന്നതാണെന്നും ഇത്തരം ചോദ്യങ്ങൾ ഒഴിവാക്കണമെന്നും ജീവ പറഞ്ഞു.

മലയാള സിനിമ ലൊക്കേഷനിൽ കാരവാനിൽ ഒളിക്യാമറ വെച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തിയെന്നായിരുന്നു രാധികയുടെ വെളിപ്പെടുത്തൽ. ഈ ദൃശ്യങ്ങൾ ലൊക്കേഷനിലിരുന്ന് പുരുഷന്മാർ കണ്ടതിന് താൻ ദൃക്സാക്ഷിയാണെന്നും നടി പറഞ്ഞിരുന്നു. മറ്റ് ഇൻഡസ്ട്രികളിലും ഒരുപാട് പ്രശ്നങ്ങൾ ഉണ്ടെന്നും നടി കൂട്ടിച്ചേർത്തിരുന്നു. രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തൽ മലയാളത്തിന് പുറമെ തമിഴ്സിനിമയിലെ പൊട്ടിത്തെറികൾ ഉണ്ടാക്കിയിട്ടുണ്ട്.