വയനാട്ടിലെ ജനങ്ങള്‍ ധൈര്യമുള്ളവരാണ്, ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയവരാണ്; പ്രിയങ്ക ഗാന്ധി

കല്‍പറ്റ: വയനാടിനെ പ്രതിനിധീകരിക്കാന്‍ കഴിയുന്നതിലൂടെ രാജ്യത്തെ ഏറ്റവും അഭിമാനമുള്ള വ്യക്തിയായി താന്‍ മാറുകയാണെന്ന് പ്രിയങ്ക ഗാന്ധി. നിങ്ങള്‍ എന്നെ തിരഞ്ഞെടുത്താല്‍ അത് എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ആദരമായിരിക്കുമെന്നും മീനങ്ങാടിയിലെ പൊതുയോഗത്തില്‍ പ്രിയങ്ക പറഞ്ഞു. വയനാട്ടില്‍ പ്രിയങ്ക യു.ഡി.എഫ്. സ്ഥാനാര്‍ഥിയായ ശേഷമുള്ള ആദ്യ പൊതുപരിപാടിയായിരുന്നു മീനങ്ങാടിയിലേക്ക്.

വയനാട്ടിലെ ജനങ്ങള്‍ ധൈര്യമുള്ളവരാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയവരാണ്. വയനാട്ടിലെ ജനങ്ങളുടെ സ്‌നേഹത്തിന് നന്ദിയെന്നും പ്രിയങ്ക പറഞ്ഞു

പൊതുജനങ്ങളുടെ താത്പര്യത്തേക്കാള്‍, പ്രധാനമന്ത്രിയുടെ സുഹൃത്തുക്കള്‍ക്കുവേണ്ടിയാണ് രാജ്യത്ത് നയങ്ങള്‍ രൂപവത്കരിക്കപ്പെടുന്നത്. കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില നല്‍കാമെന്ന പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുന്നു. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

വയനാട് മെഡിക്കല്‍ കോളേജിനുവേണ്ടി ശക്തമായ ഇടപെടല്‍ നടത്തും. രാത്രിയാത്രാ നിരോധനം നീക്കാനും മനുഷ്യ- വന്യജീവി സംഘര്‍ഷം ലഘൂകരിക്കാനും ഇടപെടും. എല്ലാവരും തന്റെ സഹോദരനെതിരെ തിരിഞ്ഞപ്പോള്‍, വയനാട്ടിലെ ജനങ്ങള്‍ അദ്ദേഹത്തെ സ്‌നേഹിച്ചു. എന്നെ എം.പിയായി തിരഞ്ഞെടുത്താല്‍ കഴിവിന്റെ പരമാവധി നിങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കും. നിങ്ങളുടെ തോളോട് തോള്‍ ചേര്‍ന്ന്, പ്രശ്‌നങ്ങളും ശബ്ദവും പാര്‍ലമെന്റില്‍ ഉയര്‍ത്തുവാന്‍ സാധ്യമായതെല്ലാം ചെയ്യും. എന്നിലര്‍പ്പിക്കുന്ന വിശ്വാസം ഒരിക്കലും പാഴാവില്ലെന്ന് ഉറപ്പുനല്‍കുന്നുവെന്നും പറഞ്ഞായിരുന്നു പ്രിയങ്ക പ്രസംഗം അവസാനിപ്പിച്ചത്.