തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ നടക്കുന്ന തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവത്തിൽ പ്രതിഷേധം. സംഘനൃത്ത വിധി നിർണയത്തിൽ ജഡ്ജസുമാർക്കെതിരെ പ്രതിഷേധമുയർന്നു. കുട്ടികളും അധ്യാപകരും കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഒടുവിൽ പൊലീസ് എത്തിയാണ് മൂന്ന് മണിക്കൂറിന് ശേഷം ജഡ്ജിമാരെ മാറ്റിയത്.

പെൺകുട്ടികളുടെ ഗ്രൂപ്പ് ഡാൻസിൻറെ വിധി നിർണയത്തിന് എതിരെയാണ് പ്രതിഷേധം ഉയർന്നത്. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. വഴുതക്കാട് കാർമൽ സ്കൂളിനായിരുന്നു ഒന്നാം സ്ഥാനം. ഇതിനെതിരെ കോട്ടൺഹിൽ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളുമാണ് പ്രതിഷേധിച്ചത്. ഇതോടെ ജഡ്ജിമാർ ഓടി മുകളിലെ മുറിയിൽ കയറി വാതിലടച്ചു. കുട്ടികളും അധ്യാപകരും മൂന്നു മണിക്കൂറോളം മുറിക്കു മുന്നിൽ കുത്തിയിരുന്ന് പ്രഷേധിച്ചു. പൊലീസ് എത്തിയാണ് ജഡ്ജിമാരെ മാറ്റിയത്.


വൈകുന്നേരം 5 മണിക്ക് നടക്കേണ്ടിയിരുന്ന സംഘനൃത്തം ഏറെ വൈകി 10.30നാണ് ആരംഭിച്ചത്. പുലർച്ചെ മൂന്ന് മണിയോടെ ഫലം വന്നു. മുൻകൂട്ടി നിശ്ചയിച്ച ഫലമെന്ന് പറഞ്ഞാണ് കോട്ടൺഹിൽ സ്കൂൾ പ്രതിഷേധിച്ചത്. അധ്യാപകരും വിദ്യാർത്ഥികളും ജഡ്ജിമാരെ വളഞ്ഞുവച്ചു. തുടർന്ന് ജഡ്ജിമാർ അവിടെ നിന്ന് ഓടി മുറിക്കുള്ളിൽ കയറി വാതിലടച്ചു. കുട്ടികൾ പുറത്ത് പ്രതിഷേധം തുടർന്നു. രാവിലെ ആറ് മണിയോടെയാണ് പൊലീസ് എത്തി ജഡ്ജസുമാരെ പുറത്തേക്ക് കൊണ്ടുപോയത്.























