പകർപ്പവകാശ ലംഘനം നടന്നിട്ടില്ല, സ്വകാര്യ ലൈബ്രറിയിൽ നിന്നുള്ള ദൃശ്യങ്ങൾ മാത്രം: ധനുഷിന് മറുപടിയുമായി നയൻതാരയുടെ അഭിഭാഷകൻ

നയൻതാര: ബിയോണ്ട് ദ് ഫെയറിടെയ്‌ൽ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിക്കെതിരായ ധനുഷിന്റെ നിയമനടപടിക്കെതിരെ പ്രതികരിച്ച് നടൻ നയൻതാരയുടെഅഭിഭാഷകൻ. ഈ കേസിൽ പകർപ്പവകാശ ലംഘനം നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി നയൻതാരയുടെയും വിഘ്നേശ് ശിവന്റെയും അഭിഭാഷകൻ ധനുഷിന്റെ വക്കീൽ നോട്ടീസിന് മറുപടി നൽകി.

ഈ ദൃശ്യങ്ങൾ ഒരു സ്വകാര്യ ലൈബ്രറിയിൽ നിന്നുള്ളതാണെന്നും സിനിമയുടെ മേക്കിങ് വിഡിയോയിൽ നിന്നുള്ളതല്ലെന്നും അഭിഭാഷകൻ രാഹുൽ ധവാൻ വിശദീകരിച്ചു. ‘‘ഒരു ലംഘനവും ഇല്ലെന്നാണ് ഞങ്ങളുടെ പ്രതികരണം. കാരണം ഡോക്യു-സീരീസിൽ ഞങ്ങൾ ഉപയോഗിച്ചത് തിരശ്ശീലയ്ക്ക് പിന്നിലെ (സിനിമയിൽ നിന്ന്) ഭാഗമല്ല, അത് വ്യക്തിഗത ഭാഗമാണ്. അതിനാൽ, ഇതൊരു ലംഘനമല്ല’’–നയൻതാരയുടെ അഭിഭാഷകന്റെ മറുപടി. കേസിൽ അടുത്ത വാദം മദ്രാസ് ഹൈക്കോടതിയിൽ ഡിസംബർ 2ന് നടക്കും.

നയൻതാരയെയും വിഘ്‌നേഷിനെയും പ്രൊഡക്‌ഷൻ ഹൗസായ റൗഡി പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിനെയും പ്രതിനിധീകരിച്ച് ലെക്‌സ് ചേമ്പേഴ്‌സിന്റെ മാനേജിങ് പാർട്ണർ രാഹുൽ ധവാനാണ് മറുപടി നൽകിയത്.

നയൻതാരയുടെ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയിൽ ‘നാനും റൗഡി താൻ’ എന്ന സിനിമയിലെ ക്ലിപ്പുകൾ അനധികൃതമായി ഉപയോഗിച്ചെന്ന് ആരോപിച്ച് പ്രൊഡക്‌‌ഷൻ ഹൗസായ വണ്ടർബാർ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിനു വേണ്ടിയാണ് ധനുഷ് കേസ് കൊടുത്തത്. 24 മണിക്കൂറിനുള്ളിൽ നയൻതാര ഈ ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ധനുഷിന്റെ അഭിഭാഷക സംഘം പ്രസ്താവനയിറക്കിയത്. ഇത് പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ നയൻതാരയ്ക്കും നെറ്റ്ഫ്ലിക്സ് ഇന്ത്യയ്ക്കും എതിരെ 10 കോടി രൂപയുടെ നഷ്ടപരിഹാര ക്ലെയിം ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നായിരുന്നു മുന്നറിയിപ്പ്.

നവംബർ 18നാണ് നെറ്റ്ഫ്ലിക്സ് നയൻതാരയെക്കുറിച്ചുള്ള ഡോക്യുമെൻററി റിലീസ് ചെയ്തത്.