ആലപ്പുഴ: കളർകോട് അഞ്ചുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കാർ ഓടിച്ച മെഡിക്കൽ വിദ്യാർത്ഥി ഗൗരി ശങ്കറിനെ പ്രതി ചേർത്തു. കെഎസ്ആർടിസി ഡ്രൈവറെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികൾ ഈ കാർ വാടകയ്ക്ക് എടുത്തത് തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ആൽവിൻ വെന്റിലേറ്ററിൽ തുടരുകയാണ്. മറ്റ് നാലുപേരുടെ നില മെച്ചപ്പെട്ടുവരികയാണെന്ന് ഡോക്ടേഴ്‌സ് അറിയിച്ചു. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9 .20ന് ദേശീയപാതയിൽ കളർകോട് ചങ്ങനാശേരിമുക്കിലാണ് അപകടമുണ്ടായത്. ആലപ്പുഴ മെഡിക്കൽ കോളജിലെ 5 എംബിബിഎസ് ഒന്നാം വിദ്യാർത്ഥികളാണ് മരിച്ചത്. അപകടം നടക്കുമ്പോൾ വാഹനത്തിൽ കാറിൽ 11 പേരാണ് ഉണ്ടായിരുന്നത്. ശക്തമായ മഴയായതിനാലാണ് സിനിമയ്ക്ക് പോകാനായി വിദ്യാർത്ഥികൾ കാർ വാടകയ്ക്കെടുത്തത്. അപകടത്തിന് ഇടയാക്കിയത് നാലുകാരണങ്ങളാണെന്ന് റിപ്പോർട്ടിൽ പറയുന്നു. മഴ മൂലമുണ്ടായ റോഡിലെ വെള്ളത്തിന്റെ സാന്നിധ്യവും വെളിച്ചക്കുറവും അപകടത്തിന് കാരണമായി. ഏഴു പേർ യാത്ര ചെയ്യേണ്ട ടവേര വാഹനത്തിൽ 11 പേർ യാത്ര ചെയ്തത് അപകടത്തിന്റെ ആഘാതം വർധിപ്പിച്ചുവെന്നും റിപ്പോർട്ടിലുണ്ട്.

ടവേര വാഹനം ഓടിച്ചയാൾക്ക് ലൈസൻസ് നേടി 5 മാസം മാത്രമാണ് ഡ്രൈവിങ് പരിചയമുള്ളത്. വാഹനം തെന്നിയപ്പോൾ നിയന്ത്രണത്തിലാക്കാൻ ഇയാൾക്ക് സാധിച്ചില്ല. വാഹനത്തിന് 14 വർഷം പഴക്കമുണ്ട്. സുരക്ഷ സംവിധാനങ്ങളായ ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ എന്നിവ ഇല്ലാത്തതിനാൽ വാഹനം ബ്രേക്ക് ചെയ്തപ്പോൾ തെന്നി നീങ്ങി നിയന്ത്രണം നഷ്ടപ്പെട്ടത് തീവ്രത കൂട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നു. മോട്ടർ വാഹന വകുപ്പ് നടത്തിയ സാങ്കേതിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

























