‘അമിത് ഷായുടെ തലവെട്ടി മേശപ്പുറത്ത് വയ്ക്കണമെന്ന വിവാദ പരാമർശം; മഹുവ മൊയ്ത്രയ്ക്കെതിരെ കേസ്

റായ്പുർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ വിവാദ പരാമർശം നടത്തിയ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ പൊലീസ് കേസ്. ഛത്തീസ്ഗഡിലെ റായ്പുരിലെ മന പൊലീസ് സ്റ്റേഷനിലാണ് മഹുവയ്ക്ക് എതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. വിവിധ ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരും മഹുവയുടെ പരാമർശത്തിന് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രദേശവാസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

ബംഗ്ലദേശേിൽ നിന്ന് പതിനായിരങ്ങൾ ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദിയായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തലവെട്ടി മേശപ്പുറത്ത് വയ്ക്കണം എന്നായിരുന്നു മഹുവയുടെ പരാമർ‌ശം. മമതാ ബാനർജി സർക്കാർ ബംഗാളിലെ നുഴഞ്ഞുകയറ്റത്തിനു വഴിയൊരുക്കുകയാണെന്ന അമിത് ഷായുടെ വിമർശനത്തിനായിരുന്നു മഹുവയുടെ മറുപടി. ‘ഇന്ത്യയുടെ അതിർത്തി ഒരാളും സംരക്ഷിക്കുന്നില്ലെങ്കിൽ, നമ്മുടെ അമ്മമാരിലും സഹോദരിമാരിലും കണ്ണുവച്ച് മറ്റൊരു രാജ്യത്ത്നിന്നു ദിവസവും പതിനായിരങ്ങൾ ഇന്ത്യയിലേക്കു വന്ന് നമ്മുടെ ഭൂമി കവരുന്നുണ്ടെങ്കിൽ ആദ്യം അമിത് ഷായുടെ തലവെട്ടി മേശപ്പുറത്ത് വയ്ക്കണം’ എന്നായിരുന്നു മഹുവ പറഞ്ഞത്. അതിർത്തി സംരക്ഷണ ഉത്തരവാദിത്തം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തി​ന്റെ ഉത്തരവാദിത്തമാണെന്നും നുഴഞ്ഞു കയറ്റമുണ്ടെങ്കിൽ അതിന് തൃണമൂൽ സർക്കാരിനെ കുറ്റപ്പെടുത്താനാവില്ലെന്നും പറഞ്ഞ ശേഷമായിരുന്നു മഹുവയുടെ വിവാദ പരാമർശം.