വിശ്വാസ പ്രകാരം ചികിത്സ തേടിയില്ല; വീട്ടിൽ വച്ച് പ്രസവമെടുക്കുന്നതിനിടെ പാസ്‌റ്റർ ദമ്പതികളുടെ നവജാത ശിശു മരിച്ചു

ഇടുക്കി: മണിയാറൻകുടിയിൽ വീട്ടിൽ വെച്ച് പ്രസവമെടുക്കുന്നതിനിടെ കുഞ്ഞുമരിച്ചു. പാസ്റ്ററായ ജോൺസന്റെയും ബിജിയുടെയും കുഞ്ഞാണ് മരിച്ചത്. വിശ്വാസ പ്രകാരം ആശുപത്രിയിൽ ചികിത്സ തേടാത്ത വിഭാഗത്തിൽ പെട്ടവരാണ് ഈ കുടുംബം. പൊലീസും ആരോഗ്യവകുപ്പും ഇടപെട്ട് അമ്മയെ ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് ഇടുക്കി പൊലീസ് കേസെടുത്തു.

തിരുവല്ലയിൽ ജോലി ചെയ്യുന്ന ജോൺസണും കുടുംബവും കുറച്ചു നാൾ മുൻപ് മുതലാണ് മണിയാറൻകുടിയിൽ വാടകക്ക് താമസിക്കാൻ തുടങ്ങിയത്. കുഞ്ഞ് മരിച്ച വിവരം അറിഞ്ഞ് ആരോഗ്യ വകുപ്പ് ജീവനക്കാർ എത്തിയെങ്കിലും ഇവർ ആശുപത്രിയിൽ പോകാൻ തയ്യാറായില്ല. പിന്നീട് പൊലിസിന്‍റെ സഹായത്തോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.