വിജയ്‌യുടെ റാലിയിലെ ആള്‍ക്കൂട്ടദുരന്തം: അനുശോചിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

40 പേരുടെ മരണത്തിനിടയാക്കിയ തമിഴ്‌നാട്ടിലെ കരൂര്‍ ആള്‍ക്കൂട്ടദുരന്തത്തില്‍ അനുശോചനം അറിയിച്ച് മമ്മൂട്ടിയും മോഹന്‍ലാലും. കരൂരിലെ ദാരുണമായ സംഭവത്തില്‍ അതിയായ ദുഃഖമുണ്ടെന്ന് മമ്മൂട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നുവെന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. ‘കരൂരിലെ ദാരുണമായ സംഭവത്തില്‍ അതിയായ ദുഃഖമുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് എന്റെ ഹൃദയംഗമമായ അനുശോചനം. പരിക്കേറ്റവര്‍ക്ക് കരുത്തും വേഗത്തിലുള്ള രോഗശാന്തിയും നേരുന്നു’, മമ്മൂട്ടി കുറിച്ചു.

‘കരൂരിലെ ദാരുണമായ തിക്കിലും തിരക്കിലും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ഹൃദയംഗമമായ പ്രാര്‍ഥനകള്‍. പരിക്കേറ്റവര്‍ക്ക് കരുത്തും വേഗത്തിലുള്ള രോഗശാന്തിയും നേരുന്നു’, എന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.

തമിഴ് സൂപ്പര്‍താരവും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്‌യുടെ റാലിക്കിടെയാണ് ദുരന്തമുണ്ടായത്. കരൂരിലെ റാലിയിലെ തിക്കിലും തിരക്കിലുംപെട്ട് 40 പേരാണ് ഇതുവരെ മരിച്ചത്. കരൂരിലെ വേലുച്ചാമിപുരത്ത് ശനിയാഴ്ച രാത്രി ഏഴുമണിയോടെ വിജയ് പ്രസംഗിച്ചുകൊണ്ടിരിക്കേയാണ് ദുരന്തമുണ്ടായത്. റോഡിനോടുചേര്‍ന്നുള്ള ചെറു മൈതാനത്ത് 15,000 പേര്‍ക്ക് ഇരിക്കാവുന്ന സ്ഥലത്ത് 50,000 പേര്‍ തടിച്ചുകൂടിയിരുന്നു.

95-ഓളം പേരാണ് നിലവില്‍ പരിക്കേറ്റ് ചികിത്സയിലുള്ളതെന്നാണ് വിവരം. ഇതില്‍ 51 പേര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. ഇതിലൊരാളുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവര്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.