അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ പണിമുടക്കും

കൊച്ചി: അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ പണിമുടക്കും. തമിഴ്‌നാട് കര്‍ണാടക സംസ്ഥാനങ്ങളുടെ നികുതി പിരിവില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. പണിമുടക്ക് ആരംഭിക്കുന്നതോടെ ബെംഗളൂരു,ചെന്നൈ എന്നിവിടങ്ങളിലേയ്ക്കുള്ള യാത്രക്കാര്‍ ബുദ്ധിമുട്ടിലാകും.

നവംബര്‍ 10 വൈകീട്ട് ആറ് മുതല്‍ കേരളത്തില്‍ നിന്നുള്ള ടൂറിസ്റ്റ് വാഹനങ്ങള്‍ സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എജെ റിജാസ്, ജനറല്‍ സെക്രട്ടറി മനീഷ് ശശിധരന്‍ എന്നിവര്‍ അറിയിച്ചു. സാമ്പത്തിക നഷ്ടം സഹിക്കാന്‍ കഴിയുന്നില്ല. വാഹന ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും സുരക്ഷ ഒരുക്കാനുള്ള നിര്‍ബന്ധിത നടപടിയാണിതെന്നും ഭാരവാഹികള്‍ അറിയിച്ചു. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുള്ള വാഹനങ്ങള്‍ക്കെതിരെ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ മോട്ടോര്‍ വാഹന വകുപ്പുകള്‍ നിയമവിരുദ്ധമായി പിഴ ചുമത്തുകയും നികുതി പിരിക്കുകയും ചെയ്യുന്നുണ്ട്. പല വാഹനങ്ങളും പിടിച്ചെടുക്കുന്ന സാഹചര്യവുമുണ്ട്. ഇത് കേന്ദ്രസര്‍ക്കാരിന്റെ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടങ്ങള്‍ക്കു നേരെയുള്ള വ്യക്തമായ ലംഘനമാണെന്നും, പെര്‍മിറ്റ് ഫീസ് അടച്ച വാഹനങ്ങളില്‍ നിന്ന് മറ്റൊരു സംസ്ഥാനത്തിന് നികുതി ഈടാക്കാന്‍ പാടില്ലെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

സംസ്ഥാന ഗതാഗതമന്ത്രി, ഗതാഗത കമ്മീഷണര്‍ എന്നിവര്‍ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളോടും കേന്ദ്ര ഗതാഗത മന്ത്രാലയത്തോടും അടിയന്തിരമായി ഇടപെടണം, ഈ അന്യായ നടപടികള്‍ അവസാനിപ്പിച്ച് ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് സംവിധാനത്തിന്റെ ഏകീകൃത നടപ്പാക്കല്‍ ഉറപ്പാക്കണം എന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.