കൊച്ചി: ബലാത്സംഗ കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നലെ അപേക്ഷ തള്ളിയതിനെ തുടർന്നാണ് രാഹുലിന്റെ പുതിയ നീക്കം. കേസ് ഇന്ന് തന്നെ പരിഗണിക്കും. രാഹുൽ തത്ക്കാലം കീഴടങ്ങിയേക്കില്ലെന്നും നിയമപോരാട്ടം തുടരാനാണ് തീരുമാനമെന്നുമാണ് പുറത്തുവരുന്ന വിവരം. അറസ്റ്റ് തടയാനുള്ള സാധ്യത തേടാനാണ് നീക്കം. ആരോപണം ബലാത്സംഗമായി കണക്കാക്കാനാകില്ല, പരാതി നൽകിയത് യഥാർത്ഥ രീതിയിലൂടെയല്ല, യുവതി മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്, കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല എന്നിങ്ങനെയാണ് രാഹുലിൻറെ ഹർജിയിലെ വാദങ്ങൾ. ഉഭയകക്ഷി സമ്മത പ്രകാരമാണ് പരാതിക്കാരിയുമായുള്ള ബന്ധമെന്നാണ് രാഹുൽ ഹർജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

വർഷങ്ങളോളം നീണ്ടുനിന്ന ബന്ധം തകർന്നപ്പോൾ ബലാത്സംഗ കേസാണ് മാറ്റിയതാണെന്നും ഹർജിയിൽ ആരോപിക്കുന്നു. താനൊരു രാഷ്ട്രീയ നേതാവായത് കൊണ്ട് തെരഞ്ഞെടുപ്പ് കാലത്ത് തന്നെ കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസാണിതെന്നും രാഹുൽ ഹൈക്കോടതിയെ അറിയിക്കുന്നു. 2025 നവംബറിലാണ് പരാതി നൽകിയതെന്നും പരാതി നൽകാനുണ്ടായ കാലതാമസം ദുരൂഹമാണെന്നും ഹർജിയിൽ പറയുന്നു. സമാനമായ കേസുകളിലെ ഉത്തരവുകളും ഇപ്പോൾ ഹാജരാക്കിയിട്ടുണ്ട്. ബ്ലാക്ക് മെയിലിംഗും ആരോപിക്കുന്നുണ്ട്.


ഒൻപതാം ദിവസവും ഒളിവിൽ തുടരുന്ന പാലക്കാട് എംഎൽഎക്കായി പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിരിക്കുകയാണ്. സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് കോൺഗ്രസിൻറെ പ്രാഥമികാംഗത്വത്തിൽ നിന്ന് രാഹുലിനെ ഇന്നലെ പുറത്താക്കിയിരുന്നു.























