റിയാദ്: സൗദി അറേബ്യയിൽ ലോറി കാറിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി ജലീലിന്റെ മകൾ ഹാദിയ ഫാത്തിമ (10)യാണ് മരിച്ചത്. മദീന സന്ദർശനം കഴിഞ്ഞ് മടങ്ങവേയാണ് അപകടമുണ്ടായത്. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് അപകടത്തിൽ മരിച്ചത്.

മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത് കളത്തിൽ അബ്ദുൽ ജലീൽ (52), ഭാര്യ തസ്നി തോടേങ്ങൽ (40), മകൻ നടുവത്ത് കളത്തിൽ ആദിൽ (14), ജലീലിൻ്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങൽ (73) എന്നിവർ തൽക്ഷണം മരിച്ചു. മദീന സന്ദർശിക്കാൻ പോയ കുടുംബത്തിലെ ഏഴംഗങ്ങൾ സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. അപകടത്തിൽപെട്ട കുടുംബം സഞ്ചരിച്ച ജി.എം.സി വാഹനത്തിൽ ഏഴ് പേരാണ് ഉണ്ടായിരുന്നത്. ജിദ്ദ-മദീന റോഡിൽ വാദി ഫറഹ എന്ന സ്ഥലത്ത് വെച്ച് തീറ്റപ്പുല്ല് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വർഷങ്ങളായി ജിദ്ദയിൽ ജോലി ചെയ്യുന്ന അബ്ദുൽ ജലീലിൻ്റെ കുടുംബം സന്ദർശന വിസയിലാണ് ഇവിടെയെത്തിയത്. ഉമ്മ മൈമൂനത്ത് ഉംറ വിസയിലാണ് എത്തിയത്. സകുടുംബം മക്കയിലെത്തി ഉംറ നിർവഹിച്ച ശേഷം മദീനയിലേക്ക് പുറപ്പെട്ടതായിരുന്നു.

























