ഞാന്‍ മാത്രം അറിഞ്ഞില്ല കേട്ടോ!; രാജിസന്നദ്ധത അറിയിച്ചെന്ന വാർത്തകൾ നിഷേധിച്ച് സുരേഷ് ഗോപി

തിരുവനന്തപുരം: കേന്ദ്രമന്ത്രിസഭാ പുനഃസംഘടന നടക്കാനിരിക്കെ, രാജിസന്നദ്ധത അറിയിച്ചുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി സുരേഷ് ഗോപി. രാജിസന്നദ്ധത അഅറിയിച്ച താന്‍ മാത്രം അറിഞ്ഞില്ലെന്ന് സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘സത്യം അറിയാന്‍ ഒരൊറ്റ ക്ലിക്ക് മതി. അതുകൊണ്ട് ഇത്തരം ‘സിനിമാ കഥകള്‍’ വിശ്വസിച്ച് ആരും സമയം കളയരുത്. വ്യാജ വാര്‍ത്തകള്‍ ചമയ്ക്കുന്നവരോട്… ‘ലത് ശരിയല്ല… ഇനിയെങ്കിലും മാറ്റണം’ സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കേന്ദ്രമന്ത്രിസഭയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യം അദ്ദേഹം പ്രധാനമന്ത്രിയെയും അമിത്ഷ അടക്കമുള്ള നേതാക്കളെ അറിയിച്ചതായും നിരവധി സിനിമകള്‍ പൂര്‍ത്തിയാക്കാനുളള സാഹചര്യത്തിലാണ് ഇത്തരമൊരു ആവശ്യം മുന്നോട്ടുവച്ചതെന്നുമായിരുന്നു വാര്‍ത്തകള്‍. നിലവില്‍ പെട്രോളിയം-പ്രകൃതി വാതക, ടൂറിസം വകുപ്പുകളുടെ കേന്ദ്രസഹമന്ത്രിയാണ് സുരേഷ് ഗോപി.

2024 തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് വന്‍ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി വിജയിച്ചത്. കേരളത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ബിജെപി എംപിയാണ് അദ്ദേഹം. നേരത്തെയും സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചതായുള്ള വാര്‍ത്തകള്‍ ചില മാധ്യമങ്ങളില്‍ ഇടംപിടിച്ചിരുന്നു.