കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി മലയാള സിനിമയിലെ യുവ സംവിധായകർ അറസ്റ്റിൽ. ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. ഷാലിഫ് മുഹമ്മദ് എന്നൊരാളും ഇവർക്കൊപ്പം അറസ്റ്റിലായി. ഛായാഗ്രാഹകൻ സമീർ താഹിറിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് മൂവരെയും പിടികൂടിയത്. ഒന്നര ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് സംവിധായകരിൽനിന്നു പിടിച്ചെടുത്തത്. ഇന്നു പുലർച്ചെ രണ്ടു മണിയോടെ ആയിരുന്നു എക്സൈസ് റെയ്ഡ്. മൂവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലവ്, തല്ലുമാല, ആലപ്പുഴ ജിംഖാന എന്നീ സിനിമകളുടെ സംവിധായകനാണ് ഖാലിദ് റഹ്മാൻ. തമാശ, ഭീമന്റെ വഴി, സുലൈഖ മൻസിൽ എന്നീ സിനിമകളുടെ സംവിധായകനാണ് അഷ്റഫ് ഹംസ. പിടിയിലായ സംവിധായകർ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായാണ് ഇവർ ഫ്ലാറ്റിലെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് പരിശോധന.

ലഹരി ഉപയോഗിക്കാൻ തയാറെടുക്കുന്നതിനിടെയാണ് ഇവർ എക്സൈസിന്റെ പിടിയിലാകുന്നത്. ഖാലിദ് റഹ്മാന്റെ ആലപ്പുഴ ജിംഖാന മികച്ച റിപ്പോർട്ടുകളോടെ തിയറ്ററുകളിൽ നിറഞ്ഞോടുന്നതിനിടെയാണ് സംവിധായകനെ കഞ്ചാവ് കേസിൽ പിടികൂടുന്നത്.

























