മദ്യവിൽപന ഓൺലൈനാക്കണമെന്ന് ആവശ്യം: സർക്കാരിനെ സമീപിച്ച് ബെവ്കോ

തിരുവനന്തപുരം: വാതിൽപ്പടി മദ്യവിൽപ്പനയ്ക്ക് സർക്കാരിനെ സമീപിച്ച് ബെവ്കോ. സ്വിഗ്ഗി പോലുള്ള ഓൺലൈൻ ഡെലിവറി ആപ്പുകൾ വഴി മദ്യം വീട്ടിലെത്തിക്കുന്നതിനു വേണ്ടിയുള്ള പുതിയ അപേക്ഷയാണ് ബെവ്കോ നൽകിയിരിക്കുന്നത്.

വിപണി പഠനം നടത്തിയ ശേഷമാണ് ബെവ്കോ ശുപാർശ സർക്കാരിനു മുന്നിൽ വെച്ചിരിക്കുന്നത്. ഓൺലൈൻ ഫുഡ് ഡെലിവറി കമ്പിനിയായ സ്വിഗ്ഗി പദ്ധതിയിൽ താത്പര്യം പ്രകടിപ്പിച്ചതായും അപേക്ഷയിൽ പറയുന്നു.

തമിഴ്നാട് ഉൾപ്പടെയുള്ള സമീപ സംസ്ഥാനങ്ങളിൽ 4000 -ത്തിലധികം ബിവറേജസ് ഔട്ട്ലെറ്റുകളുള്ളപ്പോഴും 500-ൽ താഴം മാത്രം ബെവ്കോ ഔട്ട്ലെറ്റുകളാണ് കേരളത്തിലുള്ളത്. ഇതാണ് ബെവ്കോ ഔട്ട്ലെറ്റുകളിലും ബിവറേജസ് ഔട്ട്ലെറ്റുകളിലും തിരക്കേറാൻ കാരണമെന്ന് കണ്ടെത്തൽ. തിക്കും തിരക്കും മറികടക്കാൻ ഓൺലൈൻ ഡെലിവറിയിലൂടെ ആകുമെന്നാണ് ബെവ്കോയുടെ കണക്കുകൂട്ടൽ.

ആപ്പുകൾ വഴി മദ്യം വാങ്ങുന്നത് 23- വയസ്സിനു മുകളിലുള്ളവരാണോ എന്ന് ഉറപ്പുവരുത്തുമെന്നും ബെവ്കോ വ്യക്തമാക്കിയിട്ടുണ്ട്. മദ്യം കൈപ്പറ്റുന്ന ആളുടെ ഐഡി നോക്കിയാകും ഡെലിവറി ചെയ്യുക. മുംമ്പം ബെവ്കോ ശുപാർശ സർക്കാരിന് നൽകിയിരുന്നെങ്കിലും അപേക്ഷ തള്ളുകയായിരുന്നു.