ബിജെപിക്കെതിരെ കുറിപ്പ്; സീറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് തിരുവനന്തപുരത്ത് ബിജെപി നേതാവ് ആ*ത്മഹത്യ ചെയ്തു

തിരുവനന്തപുരം:തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തഴഞ്ഞെന്ന് ആരോപിച്ച് ബിജെപി നേതാവ് ആ*ത്മഹത്യ ചെയ്തു. ആനന്ദ് കെ തമ്പിയാണ് പാര്‍ട്ടി നടപടിയില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. ഇന്ന് ഉച്ചയോടെയാണ് വീടിനകത്ത് തൂങ്ങിയ നിലയില്‍ ആനന്ദിനെ ബന്ധുക്കള്‍ കണ്ടെത്തിയത്.

ഉടന്‍ തന്നെ ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവനന്തപുരം കോര്‍പ്പറേഷനിലെ തൃക്കാണ്ണപ്പുരം വാര്‍ഡില്‍ ബിജെപി നേരത്തെ തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നു, ആനന്ദ് വാര്‍ഡിലെ സ്ഥാനാര്‍ഥി ആകുമെന്ന് കരുതിയിരുന്നു. അദ്ദേഹത്തിന് പാര്‍ട്ടി നേതാക്കള്‍ അത്തരമൊരു സൂചനയും നല്‍കിയിരുന്നു. എന്നാല്‍ പട്ടികയില്‍ പേര് ഇല്ലാതെ വന്നതോടെ പാര്‍ട്ടി തഴഞ്ഞതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. ബിജെപിക്കെതിരെയും ആര്‍എസ്എസിനെതിരെയും ഗുരുതരമായ ആരോപണങ്ങളും ഉന്നയിച്ചിരുന്നു.

മരണക്കുറിപ്പില്‍ പറയുന്നത്

‘ഞാന്‍ ആനന്ദ് കെ തമ്പി, ഈ വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തൃക്കണ്ണാപുരം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. അതിനുള്ള കാരണം തൃക്കണ്ണാപുരം വാര്‍ഡിലെ ബിജെപി ഏരിയാ പ്രസിഡന്റ് ആയിട്ടുള്ള ആലപ്പുറം കുട്ടന്‍ എന്നറിയിപ്പെടുന്ന ഉദയകുമാര്‍, നിയോജകമണ്ഡലം കമ്മിറ്റി മെമ്പര്‍ കൃഷ്ണകുമാര്‍, ആര്‍എസ്എസിന്റെ നഗര്‍ കാര്യവാഹകം രാജേഷ് എന്നിവര്‍ ആണ്. അവര്‍ മണ്ണ് മാഫിയയാണ്. അവരുടെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് അധികാരത്തിന്റെ ഒരു ആള്‍ വേണം. അതിനുവേണ്ടിയാണ് മണ്ണ് മാഫിയക്കാരനായ വിനോദ് കുമാറിനെ ബിജെപി സ്ഥാനാര്‍ഥിയാക്കിയത്.

എന്റെ ഭൗതികശരീരം എവിടെ കൊണ്ടുകുഴിച്ചിട്ടാലും സാരമില്ല. പക്ഷെ ബിജെപി പ്രവര്‍ത്തകരെയും ആര്‍എസ്എസ് പ്രവര്‍ത്തകരെയും ആ ഭൗതിക ശരീരം കാണാന്‍ പോലും അനുവദിക്കരുത്, എന്റെ ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ തെറ്റ് ഞാന്‍ ആര്‍എസ്എസുകാരനായി ജിവിച്ചിരുന്നു എന്നതാണ്. മരണത്തിന് തൊട്ടുമുന്‍പ് വരെയും ഞാനൊരു ആര്‍എസ്എശ് പ്രവര്‍ത്തകനായി മാത്രമാണ് ജീവിച്ചിരുന്നത്. അത് തന്നെയാണ് എനിക്ക് ഇന്ന് ആത്മഹത്യ ചെയ്യാനുള്ള അവസ്ഥിയലേക്ക് കൊണ്ട് എത്തിച്ചത്. ഇനിയും ഒരാള്‍ക്ക് ഇത്തരത്തിലൊരു ഗതി ഉണ്ടാകരുതെന്ന് ഭഗവാനോട് പ്രാര്‍ഥിച്ചുകൊണ്ട് നിര്‍ത്തുന്നു’