ശ്രീനഗർ: അതിർത്തിയിൽ സ്ഥിതി ശാന്തമായെങ്കിലും വീടുകളിലേക്ക് മടങ്ങാൻ ഭയപ്പെടുകയാണ് ജമ്മു കാശ്മീരിലെ ക്യാമ്പുകളിൽ കഴിയുന്ന ജനങ്ങൾ. വെടിനിർത്താൻ ധാരണയായ ശേഷം പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ഉണ്ടായ പ്രകോപനമാണ് ആശങ്കയാവുന്നത്. ജമ്മുവിലെ സായി ബന്ധക്കി ആശ്രമത്തിലെ ക്യാമ്പിൽ 100 കണക്കിന് പേർ കഴിയുന്നുണ്ട്. അതിർത്തി അശാന്തമായതോടെ വീടു വിട്ടു പോരേണ്ടി വന്നവരാണ്. മടക്കവും സാധാരണ ജീവിതവും ആഗ്രഹിക്കുന്നുണ്ട്.

നിയന്ത്രണ രേഖയിൽ വെടിയൊച്ച നിലച്ച കാലം ഉണ്ടായിട്ടില്ല. അതൊരു യുദ്ധം കണക്കെ പോയാൽ ആദ്യമുറിവ് ഏറ്റുവാങ്ങേണ്ടി വരുന്നവരാണ് ഈ മനുഷ്യർ. സൈന്യത്തിൽ മാത്രം വിശ്വസിച്ചാണ് പ്രതിസന്ധി നിറഞ്ഞ ജീവിതം തള്ളി നീക്കുന്നത്. കഴിയുമെങ്കിൽ മറ്റൊരിടത്തേക്ക് മാറ്റി താമസിപ്പിക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുകയാണ് ചിലർ.


പഹൽഗാമിൽ കൂട്ടക്കൊല നടത്തിയ ഭീകരരെ ഇതുവരെ പിടികൂടാൻ ആയിട്ടില്ല. സംഘർഷ സമയത്ത് അതിർത്തിയിലൂടെ നുഴഞ്ഞുകയറ്റ ശ്രമവും വർധിച്ചതാണ്. സംസ്ഥാനത്തിനുള്ളിൽ ഭീകര വിരുദ്ധ നടപടി ശക്തമാക്കുകയാണ് ജമ്മുകശ്മർ പൊലീസ്. കുൽഗാം അടക്കം പല ജില്ലകളിലും പുലർച്ചെ മുതൽ റെയ്ഡ് നടക്കുന്നുണ്ട്.























