ദുരന്തഭൂമിയിലെത്തി മുഖ്യമന്ത്രി; രക്ഷാപ്രവര്‍ത്തന പുരോഗതി നേരിട്ട് വിലയിരുത്തി

കല്‍പ്പറ്റ: കള്ളാടി മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വിഡി സതീശനെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ ടി സിദ്ദിഖും എപി അനില്‍കുമാറും എംഎല്‍എമാരും ഉണ്ടായിരുന്നു. തിരുവനന്തപുരത്ത്് നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗമെത്തിയ മുഖ്യമന്ത്രി ദുരന്തസ്ഥലത്തേക്ക് റോഡ് മാര്‍ഗമാണ് എത്തിയത്.

രണ്ട് ദുരിതാശ്വാസ ക്യാംപും, പരിക്കേറ്റവര്‍ കഴിയുന്ന ആശുപത്രിയിലും മുഖ്യമന്ത്രിയെത്തും. ഇന്ന് വയനാട്ടില്‍ തങ്ങുന്ന മുഖ്യമന്ത്രി നാളെ തിരുവനന്തപുരേത്തക്ക് തിരിക്കും. സംഭവസ്ഥലത്തെത്തിയ ശേഷം തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവരുമായി മുഖ്യമന്ത്രി സംസാരിച്ചു. സുരക്ഷാ കാരണാത്താല്‍ പാലത്തിനപ്പുറത്തേക്ക് പോകാന്‍ അനുവദിച്ചില്ല. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തി.

കള്ളാടി ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച് സാങ്കേതികവും നിയമപരവുമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശന്‍ രാവിലെ വ്യക്തമാക്കിയിരുന്നു. ദുരന്തഭൂമിയുടെ തൊട്ടുമുകളിലായി ഒരു മണ്ണിടിച്ചില്‍ ഉണ്ടായെന്ന റിപ്പോര്‍ട്ടും പ്രാഥമികമായി വരുന്നുണ്ട്. അതുകൂടി പരിശോധിച്ച് കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ തുരങ്ക നിര്‍മാണത്തിനായി പാരിസ്ഥിതികാനുമതി നല്‍കിയപ്പോള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ കരാര്‍ കമ്പനി പാലിച്ചിട്ടുണ്ടോ എന്നു പരിശോധിക്കും. അപകടസാധ്യതകള്‍ പരിശോധിച്ച ശേഷമേ നിര്‍മാണം തുടരുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട് പിഎസ്സിക്കെതിരെ വ്യാപകമായ പരാതി ഉയരുന്ന സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താനും തീരുമാനമെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.