തിരുവനന്തുപുരം: തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ ശേഷിക്കെ കെപിസിസിക്ക് മുന്നിൽ പന്തൽ ഒരുങ്ങുന്നു. പായസത്തിനും ലഡുവിനുമുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തി. വൈകുന്നേരം ഡിജെ പരിപാടി നടത്തും. യുഡിഎഫ് വിജയമുറപ്പിച്ചാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. വ്യക്തമായ ഭൂരിപക്ഷം യുഡിഎഫിന് ഉണ്ടാകും. വലിയ ജനവികാരമായിരിക്കും എൽഡിഎഫിനെതിരെ ഉണ്ടാവുകയെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു.

വോട്ടെണ്ണാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ഭരണം ലഭിക്കുമെന്ന പ്രതീക്ഷയിൽ തുടർ നടപടികളിലേക്ക് കടക്കാൻ കോൺഗ്രസ്. മറ്റന്നാൾ എഐസിസി നിരീക്ഷകർ പങ്കെടുക്കുന്ന സ്ക്രീനിംഗ് കമ്മിറ്റി യോഗം തിരുവനന്തപുരത്ത് ചേരും. മുഖ്യമന്ത്രി ചർച്ചയിൽ എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ, മുതിർന്ന നേതാക്കൾ, ഘടകകക്ഷികൾ എന്നിവരുടെ അഭിപ്രായവും ഹൈക്കമാൻഡ് തേടും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മൂന്നിൽ കൂടുതൽ പേരുകൾ പരിഗണനയ്ക്ക് വരട്ടെ എന്നാണ് ഹൈക്കമാൻഡ് നിലപാട്. അതേസമയം കോൺഗ്രസിലെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുമായി ചർച്ച നടത്തിയതായി കേരളത്തിന്റെ ചുമതലയുള്ള എഐജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി പറഞ്ഞു.


അതേസമയം, തുടർഭരണം ഉറപ്പിച്ച് ജില്ലയിലെ സിപിഎം നേതാക്കൾ മധുരപലഹാരങ്ങളും പൂഴിക്കുന്ന് ആശാന്റെ പടക്കങ്ങളും ഓർഡർ ചെയ്തിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉൾപ്പെടെ രാവിലെ എകെജി സെന്ററിലെത്തും. ഫലമറിഞ്ഞതിനു ശേഷം ആവശ്യമെങ്കിൽ അദ്ദേഹം തിരുവനന്തപുരത്തു തുടരും. അല്ലെങ്കിൽ കണ്ണൂരിലേക്കു മടങ്ങും. പന്തൽ ഉൾപ്പെടെ മറ്റു ഒരുക്കങ്ങളൊന്നുമില്ലെന്നു സിപിഎം നേതാക്കൾ പറഞ്ഞു.























