പരിപാടിക്കെത്തിയത് 6 മണിക്കൂർ വൈകി, ക്ഷമ ചോദിച്ചില്ല; നയൻതാരയ്ക്ക് രൂക്ഷ വിമർശനം

തെന്നിന്ത്യൻ സൂപ്പര്‍താരം നയൻതാരയ്ക്കെതിരെ രൂക്ഷവിമര്‍ശനം. ഫെമി 9 എന്ന നയൻതാരയുടെ ബിസിനസ് സംരംഭവുമായി ബന്ധപ്പെട്ട പരിപാടിക്ക് താരം വൈകിയെത്തിയതാണ് പുതിയ വിമര്‍ശനത്തിന് കാരണം. രാവിലെ ഒൻപത് മണിക്കാണ് നയൻതാര പരിപാടിയ്ക്ക് എത്തുമെന്ന് അറിയിച്ചിരുന്നത്. എന്നാൽ ആറ് മണിക്കൂർ വൈകി ആയിരുന്നു നയൻതാരയും വിഘ്നേഷ് ശിവനും ഇവിടെ എത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ തീരുമായിരുന്ന പരിപാടി അവസാനിച്ചത് ആറ് മണിക്കായിരുന്നു. ഇത് പരിപാടിയ്ക്ക് എത്തിയ ഇന്‍ഫ്‌ലുവന്‍സര്‍മാർ അടക്കമുള്ളവരെ വലിയ തോതിൽ ബാധിക്കുകയും ചെയ്തുവെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഫെമി 9ന്റെ ഫോട്ടോസ് നയൻതാര പങ്കുവച്ചിരുന്നു. ഈ പോസ്റ്റിന് താഴെയും രൂക്ഷ വിമർശനമാണ്. ‘ഈ സ്‌നേഹം മതി. ഞങ്ങളുടെ ഫെമി 9 കുടുംബം വലുതാകുകയാണ്, ഞങ്ങള്‍ക്ക് ഇതിലും സന്തുഷ്ടരാകാന്‍ കഴിയില്ല. ഇങ്ങനൊരു ജീവിതത്തിന് കൂടുതല്‍ നന്ദി..’ എന്നായിരുന്നു ഫോട്ടോകൾക്കൊപ്പം താരം കുറിച്ചത്. പിന്നാലെ വിമർശന കമന്റുകളും എത്തി. വൈകി എത്തിയതിന് ക്ഷമാപണം നടത്താതിനും ഫോട്ടോ എടുക്കാൻ വന്ന കൊച്ചുകുട്ടികളെ പോലും അനുവദിക്കാത്തതിന്റെ പേരിലും നയൻതാരയ്ക്ക് എതിരെ വിമർശനം ഉയരുന്നുണ്ട്. തക്ക സമയത്ത് പരിപാടിക്ക് വന്ന തങ്ങള്‍‌ ‘പൊട്ടന്മാരാണോ’ എന്നും ഇവര്‍ കമന്‍റ് ചെയ്യുന്നുണ്ട്. എന്തായാലും താങ്കളുടെ ഫോട്ടോ​​ഗ്രാഫൻ കൃത്യമായി ജോലി ചെയ്തുവെന്നും ഇവർ പരിഹസിക്കുന്നുണ്ട്. സംഭവത്തിൽ പ്രതികരിക്കാൻ നയൻതാര ഇതുവരെ തയ്യാറായിട്ടില്ല. രക്കായി എന്നാണ് നയൻതാരയുടെ പുതിയ സിനിമയുടെ പേര്. സെന്തില്‍ നള്ളസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് നയൻസ് അവതരിപ്പിക്കുന്നത്. അന്നപൂരണിയാണ് നയൻതാരയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം.