ചെന്നൈ: വർഷങ്ങൾനീണ്ട പോരാട്ടത്തിനൊടുവിൽ തമിഴ്നാട്ടിൽ 100 ദളിത് കുടുംബങ്ങൾ ക്ഷേത്ര പ്രവേശനം നടത്തി. പിന്നാക്കവിഭാഗക്കാർക്ക് വർഷങ്ങളായി ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചിരുന്നു. പലതവണ ദളിത് കുടുംബാംഗങ്ങൾ തങ്ങളുടെ ആഗ്രഹം അറിയിച്ചെങ്കിലും മേൽജാതിക്കാർ ഇവരെ അകറ്റിനിർത്തുകയായിരുന്നു.

കഴിഞ്ഞ ഒക്ടോബറിൽ ജില്ലാ ഭരണകൂടവും ഗ്രാമസഭയിലെ മുഖ്യന്മാരും നിരന്തരം ഇടപെട്ട് ചർച്ചനടത്തിയശേഷമാണ് ക്ഷേത്രപ്രവേശനത്തിനുള്ള അവസരം ഒരുങ്ങിയത്. പുതുക്കോട്ട ജില്ലയിലെ കുളവായ്പട്ടി ഗ്രാമത്തിലുള്ള ഭഗവതി അമ്മൻ ക്ഷേത്രത്തിലാണ് കഴിഞ്ഞദിവസം ദളിത് കുടുംബാംഗങ്ങൾ ദർശനം നടത്തിയത്. ക്ഷേത്രത്തിനുള്ളിൽ പൊങ്കൽ പാചകം ചെയ്യൽ, കരഗം ചുമക്കൽ ഉൾപ്പെടെയുള്ള ചടങ്ങുകളും നടത്തി.


ഏഴുവർഷംമുമ്പ് ക്ഷേത്രത്തിലെ പ്രധാനചടങ്ങിലേക്ക് സംഭാവന നൽകാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾപ്പോലും ജാതിയുടെപേരിൽ അതു നിരസിക്കുകയായിരുന്നുവെന്ന് ദളിത് സമുദായാംഗം പറഞ്ഞു. തങ്ങൾ ക്ഷേത്രത്തിൽ കയറിയപ്പോൾ ചില പൂജാരിമാർ ക്ഷേത്രത്തിലെത്തിയില്ലെന്ന് മറ്റൊരു ദളിത് അംഗം ഇളയരാജ ആരോപിച്ചു























