കോഴിക്കോട്: മയക്കുമരുന്ന് ലഹരിയിൽ ഭർത്താവിന്റെ ക്രൂരമർദനത്തെ തുടർന്ന് മകളെയും കൊണ്ട് അർധരാത്രി വീടുവിട്ട് ഓടിയ യുവതിയെയും മകളെയും നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. താമരശ്ശേരി അമ്പായത്തോട് പനംതോട്ടത്തിൽ നസ്ജയും മക്കളുമാണ് ഭർത്താവ് നൗഷാദിന്റെ ക്രൂരമായ ആക്രമണങ്ങൾക്ക് ഇരയായത്. മയക്കുമരുന്ന് ലഹരിയിൽ വീടിനുള്ളിൽവെച്ച് തലയ്ക്കും ദേഹത്തും ക്രൂരമായി മർദ്ദിച്ചതിന് ശേഷം വെട്ടിക്കൊല്ലുമെന്ന് പറഞ്ഞ് കൊടുവാളുമായി വീടിനു ചുറ്റും ഓടിച്ചതായി യുവതി പറഞ്ഞു.

അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ എട്ടു വയസ്സുകാരിയായ മകൾക്കും മാതൃമാതാവിനും പരിക്കേറ്റു. രാത്രി 10 മണിക്ക് ആരംഭിച്ച മർദനം രണ്ടു മണിക്കൂറോളം തുടർന്നതോടെയാണ് നസ്ജ കുഞ്ഞുമായി വീടുവിട്ടോടിയത്. മകളെ തേനീച്ച കുത്തിയതിനെ തുടർന്ന് നാലുദിവസമായി യുവതിയും മകളും മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഡിസ്ചാർജ് ചെയ്ത് ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് വീട്ടിൽ തിരിച്ചെത്തിയത്. തന്റെ വല്യുമ്മയും കൂടെയുണ്ടായിരുന്നതായി യുവതി പറഞ്ഞു. വർഷങ്ങളായി ഭർത്താവിന്റെ പീഡനം തുടരുന്നുണ്ടെങ്കിലും ഇത്തവണ കൊലപ്പെടുത്താൻ ശ്രമം ഉണ്ടായതോടെയാണ് പ്രാണരക്ഷാർത്ഥം റോഡിലേക്ക് ഇറങ്ങി ഓടിയതെന്ന് യുവതി പറയുന്നു.


ഇനിയും പിന്തുടർന്ന് വന്നാൽ ഏതെങ്കിലും വാഹനത്തിനു മുന്നിൽ ചാടി ജീവനൊടുക്കുമായിരുന്നെന്നും നസ്ജ പറഞ്ഞു. നസ്ജയും, മകളും, വല്ല്യുമ്മ സുബൈദയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. നൗഷാദ് ലഹരിക്കടിമയാണെന്നും വീട്ടിൽ നിരന്തരം പ്രശ്ങ്ങൾ ഉണ്ടാക്കുന്ന ആളാണെന്നും നാട്ടുകാർ പറയുന്നു.























