ഇടവേളയ്ക്ക് ശേഷം നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും മുൻ പങ്കാളി ഡോ. എലിസബത്ത് ഉദയൻ രംഗത്ത്. തന്നെ മനഃപൂർവം അപായപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്നുവെന്നായിരുന്നു എലിസബത്തിന്റെ ആരോപണം. കാറിൽ യാത്ര ചെയ്യവേ മനഃപൂർവം ആരോ തന്റെ കാറിൽ മറ്റൊരു വണ്ടി കൊണ്ടുവന്ന് ഇടിച്ചുവെന്നും എന്താണ് കാര്യമെന്ന് അന്വേഷിക്കാനായി വണ്ടി നിർത്തിയപ്പോൾ വീണ്ടും രണ്ടുപ്രാവശ്യം ഇടിച്ചെന്നും എലിസബത്ത് പറയുന്നു. കൂടാതെ തന്നെ പിന്തുണച്ചെത്തിയ ബാലയുടെ മുൻ ഭാര്യ അമൃതയുടെ അനുജത്തി അഭിരാമി സുരേഷിനെ എലിസബത്ത് പരോക്ഷമായി വിമർശിക്കുകയും ചെയ്തു.

‘‘ഇന്ന് ഞാൻ കാറിൽ വരുന്ന സമയത്ത് ഒരാൾ ഒരു വണ്ടി കൊണ്ടുവന്നു ഞങ്ങളുടെ വണ്ടിയിൽ ഇടിപ്പിച്ചു. ഇത് എന്നെ പേടിപ്പിക്കാൻ ആരെങ്കിലും ചെയ്തതാണോ എന്നൊന്നും അറിയില്ല. ഒരു തവണ ഇടിച്ചാൽ അറിയാതെ ചെയ്തതാണെന്ന് കരുതാം. ഇത് രണ്ടുമൂന്നു തവണ വന്നു ഇടിച്ചു. ഒരു തവണ ഇടിച്ചപ്പോൾ വണ്ടി നിർത്തി, ചോദിച്ചുകൊണ്ടിരുന്നപ്പോൾ വീണ്ടും ഇടിച്ചു, അത് കഴിഞ്ഞു മൂന്നാം തവണയും ഇടിച്ചു. ഇടിച്ചത് ക്ലോസ് റേഞ്ചിൽ ആയതുകൊണ്ടും അതൊരു ചെറിയ വണ്ടിയായതു കാരണവും ഞങ്ങളുടെ വണ്ടിക്ക് കാര്യമായ കുഴപ്പമൊന്നും സംഭവിച്ചില്ല. അയാളുടെ ബമ്പർ വന്നു ഞങ്ങളുടെ ടയറിനു മുകളിൽ ആണ് ഇടിച്ചത്. ഒന്നുകിൽ അയാൾ ബോധമില്ലാതെ ആണ് വണ്ടി ഓടിക്കുന്നത് അല്ലെങ്കിൽ അതൊരു ഭീഷണി തന്നെയാണ്. എന്തായാലും ഇങ്ങനെ ഒക്കെ സംഭവങ്ങൾ നടക്കുന്നുണ്ട് എന്ന് നിങ്ങളെ അറിയിക്കാൻ ആണ് ഞാൻ പറഞ്ഞത്. അത് ഒരു ഭീഷണി ആണോ അതോ ഇത്രയും വണ്ടി ഓടിക്കാൻ അറിയാത്ത ആളാണോ വണ്ടി ഓടിക്കുന്നത് എന്ന് അറിയില്ല. മൂന്നു തവണ സിംപിൾ ആയി വെറുതെ കൊണ്ട് വേറൊരു വണ്ടിയിൽ ഇടിക്കേണ്ട കാര്യമില്ല. എന്തായാലും എനിക്ക് കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല ഞാൻ ഇതുവരെ സുരക്ഷിതയാണ്.


കുറച്ചു ദിവസമായി കടുത്ത മാനസിക വിഷമത്തിൽ ആയത് കാരണം ആണ് വിഡിയോ ചെയ്യാതിരുന്നത്. ഞാൻ വിഡിയോ ചെയ്യുന്നത് എനിക്ക് നീതി കിട്ടും എന്ന് കരുതി അല്ല. മറിച്ച് ഞാൻ ചത്താലും ഇതൊക്കെ എല്ലാവരും അറിയണം എന്നുള്ളതുകൊണ്ടാണ്.
ചില ആൾക്കാർ പറയുന്നത് കണ്ടു, ഞങ്ങൾ 14 വർഷം അനുഭവിച്ചതാണ് ഇവർ രണ്ടു വർഷമേ അനുഭവിച്ചുള്ളൂ എന്ന്. രണ്ടു വർഷം അനുഭവിച്ചവർക്ക് ഇത്രയും സപ്പോർട്ട് കിട്ടുന്നുണ്ട്, 14 വർഷം അനുഭവിച്ചപ്പോൾ ആരും സപ്പോർട്ട് ചെയ്തില്ല എന്നൊക്കെ പറയുന്നുണ്ട്. എന്നെ ആരും സപ്പോർട്ട് ചെയ്യണം എന്ന് ഞാൻ ഞാൻ പറയുന്നില്ല. ഞാൻ അനുഭവിച്ചത് ഇനി വേറെ ആരും അനുഭവിക്കരുത്. ഞാൻ ആദ്യം തന്നെ കേസുമായി പോയെങ്കിൽ എനിക്ക് ഇതൊന്നും പറയാൻ പറ്റിയെന്ന് വരില്ല. ഇപ്പോഴും എത്ര ആളുകൾ അയാളെ സപ്പോർട്ട് ചെയ്തു നടക്കുന്നുണ്ട്. ഇത്രയൊക്കെ വിളിച്ചു പറഞ്ഞിട്ടും സപ്പോർട്ട് ചെയ്യുന്നില്ലേ, ഞാൻ ഒരു നാലഞ്ച് ദിവസം വിഡിയോ ഇടാൻ വൈകിയപ്പോൾ എന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തു വരുന്നുണ്ട്.
എന്നെ സംശയം ഉള്ള ആരും എന്നെ പിന്തുണയ്ക്കണ്ട, ഞാൻ എന്റെ കാര്യം നോക്കി മുന്നോട്ട് പോകുന്നുണ്ട്. ഇത്രനാളും ഒന്നും തുറന്നു പറയാതെ ഇരുന്നിട്ട് ഇപ്പോൾ സപ്പോർട്ടിന്റെ കാര്യം പറഞ്ഞു താരതമ്യം നടത്താൻ വരികയാണ്. ഒരു ഇര ന്യായമായത് വിളിച്ചു പറയുന്നു എന്ന് കാണുമ്പോൾ വേറൊരു ഇരയ്ക്ക് സന്തോഷം ആണ് തോന്നേണ്ടത്. എനിക്ക് മെസ്സേജ് ചെയ്ത പല ഇരകളും ഉണ്ട്, വർഷങ്ങളായി ഒന്നും പറയാൻ കഴിയുന്നില്ല നിങ്ങൾ ഫൈറ്റ് ചെയ്യുന്നത് കാണുമ്പോൾ സന്തോഷം ഉണ്ട് എന്ന് പറഞ്ഞിട്ട്. നിങ്ങൾ ഇതിൽ ജയിക്കണം അതാണ് ഞങ്ങളുടെ ആഗ്രഹം, നിങ്ങൾ ഞങ്ങൾക്ക് പ്രചോദനം ആണ് എന്നൊക്കെ പറയുന്നത് കാണുമ്പൊൾ സന്തോഷം ഉണ്ട് അല്ലാതെ ജീവൻ കളഞ്ഞിട്ട് എനിക്ക് ഒന്നും നേടാനില്ല.’’–എലിസബത്ത് പറയുന്നു























