തിരുവനന്തപുരം: കിളിമാനൂരിൽ ലഹരിയ്ക്ക് അടിമയായ മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. കിളിമാനൂർ പൊരുന്തമൺ സ്വദേശി ഷിബുവെന്ന് വിളിക്കുന്ന ഹരികുമാർ (52) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 15 ന് വൈകുന്നേരം 5 മണിയ്ക്കായിരുന്നു സംഭവം. മാതാവിൻ്റെ മൊബൈൽ ഫോൺ മകൻ ആദിത്യ കൃഷ്ണൻ (22) പിടിച്ചു വാങ്ങിയിരുന്നു. ഈ വിവരം മാതാവ് പിതാവിനെ അറിയിക്കുകയും വീട്ടിൽ വന്ന് മൊബൈൽ തിരിച്ചു നൽകാൻ അച്ഛൻ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു ഇരുവരുംതമ്മിൽ വാക്കുതർക്കം ഉണ്ടാകുന്നത്.

ഇതിനിടെ മകൻ പിതാവിൻ്റെ മുഖത്ത് കൈമുറുക്കി ഇടിച്ച ശേഷം ചവിട്ടി താഴേക്ക് വീഴ്ത്തുകയായിരുന്നു. വീഴ്ചയിൽ തറയോടിൽ തലയിടിച്ച് പിതാവിന് ഗുരുതര പരുക്കേറ്റു. മുഖത്തും തലയിലും പരുക്കേറ്റ ഹരികുമാറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഹരികുമാർ ഇന്ന് പുലർച്ചെ 2.15 മണിക്കാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ച് മരണപ്പെടുന്നത്. ബന്ധുക്കളുടെ മൊഴിയെടുത്ത് കൊലപാതക വകുപ്പ് ചുമത്തി പൊലീസ് FIR രജിസ്റ്റർ ചെയ്തു. മകൻ ആദിത്യ കൃഷ്ണനെ പൊലീസ് അന്വേഷണത്തിൻ്റെ ഭാഗമായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

























