പത്തനംതിട്ട: തിരുവല്ല കുമ്പനാട്ട് ക്രിസ്മസ് കാരൾ സംഘത്തിന് നേരെ ആക്രമണം. പത്തിലധികം വരുന്ന സംഘം ആക്രമിക്കുകയായിരുന്നു. അക്രമി സംഘത്തിലെ ഒരാളെ കാരൾ സംഘം തന്നെ പിടികൂടി പോലീസിന് കൈമാറിയിരുന്നു. സംഘത്തിലെ ആറു പേരെ കോയിപ്രം പൊലീസ് പിടികൂടി. പ്രതികൾക്ക് പ്രത്യേക മത, രാഷ്ട്രീയബന്ധം ഇല്ലെന്ന് നാട്ടുകാർ പറഞ്ഞു. കുമ്പനാട് എക്സോഡസ് ചർച്ച് കാരൾസംഘത്തിനുനേരെയായിരുന്നു ആക്രമണം.

കാരൾ അവസാന വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം. പ്രകോപനം ഇല്ലാതെയായിരുന്നു സംഘത്തിന്റെ വരവ് എന്ന് ആക്രമണത്തിന് ഇരയായവർ പറഞ്ഞു. വീടിന്റെ ഗേറ്റ് തള്ളി തുറന്നുo മതിൽ ചാടിയും സംഘം അകത്തുകയറി ആക്രമിച്ചു. മുക്കാൽ മണിക്കൂറോളം ആക്രമണം തുടർന്നു. പോലീസ് എത്തിയപ്പോൾ സംഘം ചിതറി ഓടുകയായിരുന്നു.


കാരൾ സംഘത്തിനുനേരെയുണ്ടായത് ക്രൂരമായ ആക്രമണമെന്നു സ്ത്രീകൾ. ആക്രമിക്കരുതെന്നു കൈകൂപ്പി അഭ്യർഥിച്ചിട്ടും പിൻമാറാൻ അവർ തയ്യാറായില്ല. എന്തു കാരണത്താലാണ് അക്രമമെന്നു മനസിലാകുന്നില്ല. അവർ പത്തോളം പേരുണ്ടായിരുന്നു. കുമ്പനാട് പ്രദേശവാസികൾ തന്നെയാണ്. മദ്യത്തേക്കാൾ മാരകമായ ലഹരിയാണ് സംഘം ഉപയോഗിച്ചതെന്നു തോന്നുന്നെന്നും അക്രമത്തിന് ഇരയായവർ പറഞ്ഞു.
വലിയ തടിക്കഷണം ഉപയോഗിച്ചായിരുന്നു തല്ലിയത്. ചിലരുടെ കയ്യിൽ ചെയിൻ വരെയുണ്ടായിരുന്നു. പൊലീസ് എത്തിയപ്പോൾ അക്രമികൾ പലവഴിയ്ക്കു ഓടി അപ്രത്യക്ഷരായി. ഒരാളെ മാത്രമാണ് പിടികൂടാനായതെന്നും അക്രമത്തിനിരയായവർ പറഞ്ഞു. ആക്രമണത്തിൽ സ്ത്രീകൾ അടക്കം എട്ടുപേർക്ക് പരുക്കേറ്റിട്ടുണ്ട്.























