വീണ്ടും കാട്ടുപോത്ത് ആക്രമണം ; വാല്‍പ്പാറയില്‍ തോട്ടം തൊഴിലാളി മരിച്ചു.

തൃശൂര്‍ :വാല്‍പ്പാറയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു. ഷോളയാര്‍ ഡാമിനോട് ചേര്‍ന്നുള്ള മുരുകാളി എസ്‌റ്റേറ്റിലെ അരുണ്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. തോട്ടം തൊഴിലാളിയായ അരുണ്‍ ജോലിക്കു പോകാന്‍ ഇറങ്ങിയപ്പോഴാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. തോട്ടത്തില്‍ മറഞ്ഞുനിന്ന കാട്ടുപോത്ത് പാഞ്ഞെത്തി അരുണിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. കുറച്ചുനേരം അവിടെ തന്നെ നിലയുറപ്പിച്ച ശേഷമാണ് കാട്ടുപോത്ത് പിന്‍വാങ്ങിയത്. അരുണിന്റെ കരച്ചില്‍ കേട്ട് ഓടിക്കൂടിയവര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

കഴിഞ്ഞ ഒന്നുരണ്ടുമാസമായി പ്രദേശത്ത് കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. കാട്ടുപോത്തുകള്‍ കൂട്ടമായി ജനവാസകേന്ദ്രങ്ങളോട് ചേര്‍ന്ന് എത്തുന്ന സ്ഥിതി ഉണ്ട്. കാട്ടുപോത്തിനെയും കാട്ടാനയെയും പേടിച്ച്‌ തൊഴിലാളികളില്‍ ചിലര്‍ ജോലി പോലും ഉപേക്ഷിക്കുന്ന സാഹചര്യമുണ്ട്. അതിനിടെയാണ് ഈ ദാരുണ സംഭവം ഉണ്ടായത്.