ചികിത്സാപിഴവിൽ കൈ നഷ്ടപ്പെട്ട 9 വയസുകാരിയുടെ ചികിത്സാ ചെലവ് ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ്

പാലക്കാട്: പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സപിഴവ് മൂലം വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന 9 വയസുകാരിയ്ക്ക് സഹായവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കുട്ടിയ്ക്ക് കൃത്രിമ കൈ വച്ച് നൽകുന്നതിനുള്ള ചെലവ് പൂർണമായും ഏറ്റെടുക്കുമെന്നാണ് പ്രതിപക്ഷ നേതാവിന്റെ വാഗ്ദാനം. ഇക്കാര്യം വിനോദിനിയുടെ കുടുംബത്തെ ഫോണിൽ വിളിച്ച് പ്രതിപക്ഷ നേതാവ് അറിയിച്ചത്. പ്രതിപക്ഷ നേതാവിന്റെ ഇടപെടലിന് നന്ദി അറിയിച്ച് കുടുംബം രംഗത്തെത്തി. ഏത് ആശുപത്രിയിൽ ആണെങ്കിലും കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ട ഇടപടെൽ നടത്താമെന്നാണ് പ്രതിപക്ഷ നേതാവ് ഫോണിൽ വിളിച്ച് പറഞ്ഞത് എന്ന് കുട്ടിയുടെ മാതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. വിനോദിനിയുടെ ചികിത്സയുമായി മുന്നോട്ട് പോകാൻ ആത്മവിശ്വാസം നൽകുന്നതാണ് വി ഡി സതീശന്റെ ഇടപെടൽ എന്നും കുടുംബം വ്യക്തമാക്കി.

ചികിത്സാപിഴവ് മൂലം വലതുകൈ നഷ്ടപ്പെട്ട വിനോദിനി പുതുവർഷത്തിലും സ്‌കൂളിൽ പോകാനാവാതെ വീട്ടിൽ തന്നെ കഴിയുകയാണെന്ന മാധ്യമ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇടപെടൽ. കഴിഞ്ഞ സെപ്തംബർ 24ന് സഹോദരനൊപ്പം കളിക്കുന്നതിനിടെയായിരുന്നു ഒമ്പതു വയസുകാരി വിനോദിനി നിലത്തു വീണ് അപകടം സംഭവിച്ചത്. വലതു കൈയൊടിഞ്ഞതിനാൽ അന്ന് തന്നെ ചിറ്റൂർ താലൂക്ക് ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ജില്ലാ ആശുപത്രിയിൽ നിന്നു കൈക്ക് പ്ലാസ്റ്ററിടുകയും ചെയ്തു. കൈവിരലുകളിൽ കുമിള പൊങ്ങിയതോടെ വീണ്ടും ആശുപത്രിയിലെത്തിയപ്പോഴേക്കും കൈ അഴുകിയ നിലയിലായിരുന്നു. പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കൈ മുറിച്ചു മാറ്റേണ്ടി വരികയായിരുന്നു. സംഭവത്തിന് പിന്നാലെ വിനോദിനിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം. കൃത്രിമ കൈ സംബന്ധിച്ച വാഗ്ദാനം പിന്നീട് പരിഗണിക്കപ്പെട്ടിരുന്നില്ല,