കണ്ണൂർ: വിവരം ലഭിച്ച് വളരെ വേഗം തന്നെ പൊലീസിന് ഗോവിന്ദച്ചാമിയെ പിടികൂടാനായെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ നിധിൻ രാജ്. മാധ്യമങ്ങളുടെയും പൊതുജനത്തിന്റെയും ഭാഗത്തുനിന്ന് വലിയ ജാഗ്രത ഉണ്ടായി. വിവരം ലഭിച്ച ഉടൻ സംസ്ഥാനത്ത് ഉടനീളം വിവരം കൈമാറിയെന്നും നിധിൻ രാജ് പറഞ്ഞു.

‘‘പൊലീസിന് ആറര കഴിഞ്ഞാണ് വിവരം ലഭിച്ചത്. ഉടൻ സംസ്ഥാനത്ത് ആകെ വിവരം കൈമാറി. മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് ജനങ്ങളിലേക്ക് വളരെ വേഗം വിവരം എത്തിച്ചു. ജാഗ്രതയുടെ ഭാഗമായിട്ടാണ് സിസിടിവി പരിശോധിച്ചത്. നാലേകാലിനാണ് ജയിൽചാടിയതെന്ന് ഇതോടെ മനസിലാക്കി. പൊലീസിന്റേത് വളരെ ശ്രമകരമായ ദൗത്യമായിരുന്നു. മൂന്നര മണിക്കൂർകൊണ്ടു തന്നെ ഗോവിന്ദച്ചാമിയെ പിടികൂടി.


തളാപ്പിൽ നിന്ന് നിർണായകമായ വിവരമാണ് ലഭിച്ചത്. അവിടെ ഒഴിഞ്ഞ വീട്ടിലെ കിണറിൽ നിന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും. പ്രതിക്ക് പുറത്തുനിന്ന് സഹായം ലഭിച്ചോയെന്ന് പരിശോധിക്കും. ജയിൽ ചാടാൻ വേണ്ടി പ്രതി നേരത്തെതന്നെ തയ്യാറെടുപ്പ് നടത്തിയിരുന്നു. പ്രതിയുെട കയ്യിൽനിന്ന് ടൂൾസ് കണ്ടെത്തിയിട്ടുണ്ട്. ജാഗ്രത വലിയതായിരുന്നു. പൊലീസും മാധ്യമങ്ങളും ജനങ്ങളും വാച്ച്മാൻ പോലെ എല്ലാവരും ജാഗ്രത കാണിച്ചു. വിവരം നൽകിയവർക്ക് അഭിനന്ദനങ്ങൾ. കൂടുതൽ അന്വേഷണം നടത്തും.’’– നിധിൻ രാജ് പറഞ്ഞു.























