“ചാം ചച്ച ചോം ചച്ച ” പാട്ട് പോലെയാണ് എംവി ഗോവിന്ദൻറെ വാർത്താസമ്മേളനം; സിപിഎം അടൂർ ഏരിയ കമ്മിറ്റിയിൽ രൂക്ഷ വിമർശനം

പത്തനംതിട്ട: സിപിഎം അടൂർ ഏരിയ കമ്മിറ്റിയിൽ സംസ്ഥാന സെക്രട്ടറിക്ക് രൂക്ഷ വിമർശനം. ജയന്റെ സിനിമയിലെ ഒരു ഗാനമുണ്ട്” ചാം ചച്ച ചോം ചച്ച ” ആ പാട്ട് എഴുതിയവനും സംഗീതം നൽകിയവനും പാടിയവനും കേട്ടവനും എന്താണെന്നറിയില്ല അതുപോലെയാണ് ഗോവിന്ദന്റെ പത്രസമ്മേളനം പിണറായി പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് ഒഴിഞ്ഞ് നിന്ന് മാതൃക കാട്ടണമെന്നും ആവശ്യം ഉയർന്നു. അടൂരിൽ ചില സമുദായ നേതാക്കൾ പണം വാങ്ങിയത് അന്വേഷിക്കണമെന്ന് ചില അംഗങ്ങൾ ആവശ്യപ്പെട്ടു. എല്ലാ വോട്ടും എൽഡിഎഫിന് എന്നുപറഞ്ഞാണ് പണം വാങ്ങിയത്. അടൂരിൽ സിപിഐ ഒന്നും ചെയ്തില്ല; ചിറ്റയം ഗോപകുമാറിനെതിരായ നെഗറ്റീവ് വോട്ടാണ് തോൽവിക്ക് കാരണം. പ്രിജി കണ്ണൻ എന്ന സൗമ്യ മുഖത്തെ കൊണ്ടുവന്നത് മാത്രമാണ് സിപിഐയുടെ സംഭാവന “എന്നും വിമർശനം ഉണ്ടായി

അതിനിടെ സിപിഎം കേന്ദ്രകമ്മറ്റി യോഗം ദില്ലിയിൽ തുടങ്ങി. മൂന്ന് ദിവസത്തെ യോഗത്തിൽ കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യും. വിശദമായ വിലയിരുത്തൽ നടത്താനുള്ള നിർദ്ദേശം നേരത്തെ പിബി സംസ്ഥാനഘടകത്തിന് നൽകിയിരുന്നു. സംസ്ഥാനസെക്രട്ടറിയേറ്റും കമ്മിറ്റിയും തയ്യാറാക്കിയ പ്രാഥമിക വിലയിരുത്തൽ സംസ്ഥാനഘടകം റിപ്പോർട്ട് ചെയ്യും. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള സംസ്ഥാനകമ്മിറ്റിയുടെ നിർദ്ദേശത്തെ ഓൺലൈനായി ചേർന്ന പിബിയോഗത്തിൽ നിരവധി അംഗങ്ങൾ എതിർത്തിരുന്നു. കേന്ദ്രകമ്മറ്റിയിലും ഈക്കാര്യത്തിലെ എതിർപ്പ് ചിലർ ഉയർത്താനാണ് സാധ്യത . എന്നാൽ പിണറായിയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റാൻ ഇനിയാവില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കി. പിബിയുടെ അംഗീകാരം വാങ്ങിയാണ് ഈ തീരുമാനം എടുത്തതെന്നും എംവി ഗോവിന്ദൻ ദില്ലിയിൽ പറഞ്ഞു.