ആലപ്പുഴ റെയിൽവെ സ്റ്റേഷനിലെ ട്രാക്കിൽ മനുഷ്യൻറെ കാൽ കണ്ടെത്തിയ സംഭവം; കണ്ണൂർ സ്വദേശിയുടെ മൃതദേഹ ഭാഗമെന്ന് നിഗമനം

ആലപ്പുഴ: റെയിൽവെ സ്റ്റേഷനിൽ മനുഷ്യൻറെ കാൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കണ്ടെത്തിയ കാൽ മരിച്ച കണ്ണൂർ സ്വദേശിയുടെ മൃതദേഹത്തിൻറെ ഭാഗമാണെന്നാണ് നിഗമനം. തിങ്കളാഴ്ച കണ്ണൂരിൽ ട്രെയിൻ തട്ടി കണ്ണൂർ എടക്കാട് സ്വദേശി മനോഹരൻ മരിച്ചിരുന്നു. അപകടത്തിൽ മനോഹരൻറെ കാൽ വേർപ്പെട്ടു പോയിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. നവംബർ 17ന് കണ്ണൂരിൽ നിന്നുള്ള സർവീസ് പൂർത്തിയാക്കിയാണ് മെമു ട്രെയിൻ ഇന്നലെ ആലപ്പുഴയിലേക്ക് തിരിച്ചത്.

മെമു ട്രെയിനിൽ കുടുങ്ങിയ കാലിൻറെ ഭാഗം മനോഹരൻറേത് തന്നെയാകാമെന്നാണ് നിഗമനം. കൂടുതൽ അന്വേഷണത്തിനായി കണ്ണൂരിൽ നിന്നുള്ള പൊലീസ് സംഘം ഇന്ന് ആലപ്പുഴയിലെത്തും. ഇന്നലെ രാവിലെ ഒമ്പതോടെ എറണാകുളം-ആലപ്പുഴ മെമു ട്രെയിൻ ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോഴാണ് മനുഷ്യൻറെ കാൽ കണ്ടെത്തിയത്. മെമു ട്രെയിൻ ട്രാക്കിൽ നിന്ന് യാർഡിലേക്ക് മാറ്റിയശേഷം ശുചീകരണ തൊഴിലാളികളാണ് മനുഷ്യൻറെ കാലിൻറെ ഭാഗം ആദ്യം കണ്ടത്. മുട്ടിന് താഴോട്ടുള്ള ഭാഗം ട്രാക്കിൽ വീണുകിടക്കുന്ന നിലയിൽ ആയിരുന്നു. മൃതദേഹ അവശിഷ്ടം കണ്ട ശുചീകരണ തൊഴിലാളികൾ റെയിൽവേ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി. ഏതാണ്ട് മൂന്ന് ദിവസത്തെ പഴക്കമുള്ള പുരുഷൻറെ മൃതദേഹ അവശിഷ്ടമാണെന്നായിരുന്നു പൊലീസ് നിഗമനം.

ട്രെയിൻ ഇടിച്ചപ്പോൾ മൃതദേഹ അവശിഷ്ടം ബോഗിയുടെ അടിഭാഗത്തോ മറ്റോ കുടുങ്ങി കിടന്നതാകാമെന്നും അത് പിന്നീട് ട്രാക്കിൽ വീണതാകാമെന്നുമുള്ള നിഗമനത്തിലായിരുന്നു പൊലീസ് അന്വേഷണം.