നെയ്യാറ്റിൻകരയിൽ ചികിത്സാ പിഴവിൽ യുവതി മരിച്ചെന്ന പരാതി: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നിന്ന് കുത്തിവെപ്പെടുത്ത് അബോധാവസ്ഥയിലായ യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡിഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. മലയിൻകീഴ് സ്വദേശി കൃഷ്ണയാണ് (28) മരിച്ചത്. ആറു ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയില്‍ കഴിയെ ആണ് മരിച്ചത്.

ചികിത്സാ പിഴവ് ആരോപിച്ച് യുവതിയുടെ ഭർത്താവ് എസ്. ശരത് നൽകിയ പരാതിയിലാണ് നടപടി. തൈക്കാട് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൃഷ്ണ തങ്കപ്പനെ ഡോക്ടറുടെ നിർദ്ദേശ പ്രകാരമാണ് ജൂലൈ 15ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കിഡ്നി സ്റ്റോൺ ചികിത്സയ്ക്കായി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിയ യുവതിക്ക് ഇഞ്ചക്ഷൻ നൽകിയിരുന്നു. ഭർത്താവ് ലാബിൽ പോയ സമയത്ത് നൽകിയ ട്രിപ്പും ഇഞ്ചക്ഷനുമാണ് അപകടകരമായതെന്ന് പരാതിയിൽ പറയുന്നു. ഇതേ തുടർന്ന് കൃഷ്ണ അബോധാവസ്ഥയിലായതെന്ന് പരാതിയിൽ പറയുന്നു. മുമ്പ് ഇതേ രോഗത്തിന് മലയിൽ കീഴ് ഗവ.ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ എടുത്ത ഇഞ്ചക്ഷനിലും അലർജി ഉണ്ടായതായി പരാതിയിൽ പറയുന്നു. യുവതിക്ക് അലർജി പരിശോധന നടത്താതെയാണ് ഇഞ്ചക്ഷൻ നൽകിയതെന്നാണ് പരാതി. സംഭവത്തിൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു.