മാലിന്യടാങ്കിൽ വീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ടു

മലപ്പുറം: അരീക്കോട് ഇതര സംസ്ഥാന തൊഴിലാളികൾ മാലിന്യക്കുഴിയിൽ വീണ് മരിച്ചസംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തെക്കുറിച്ച് ലേബർ കമ്മീഷണർ അന്വേഷിക്കുമെന്നും മരിച്ച തൊഴിലാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും നിയമപ്രകാരം അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

മലപ്പുറം അരീക്കോട് കളപ്പാറയിൽ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെയുണ്ടായ അപക‌ടത്തിൽ രണ്ട് ബിഹാർ സ്വദേശികളും ഒരു അസം സ്വദേശിയുമാണ് മരിച്ചത്. കോഴി വേസ്റ്റ് പ്ലാൻറിൽ വീണാണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്ക് അപകടമുണ്ടായത്. ഗുരുതരമായി പരിക്കു പറ്റിയ ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബികാസ് കുമാർ, ഹിദേശ് ശരണ്യ, സമദ് അലി എന്നിവരാണ് മരിച്ചത്. മൃതശരീരങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.