കാര്യവട്ടം ക്യാംപസിലെ റാഗിങ്‌ :ബെല്‍റ്റ് കൊണ്ട് ഒരു മണിക്കൂര്‍ നേരം അടിച്ചു, മര്‍ദിച്ചത് എസ്എഫ്‌ഐ പ്രവര്‍ത്തകരെന്ന് വിദ്യാര്‍ത്ഥി

തിരുവനന്തപുരം: കാര്യവട്ടം ഗവണ്‍മെന്റ് കോളജില്‍ തന്നെ മര്‍ദിച്ചത് ക്യാംപസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരായ സീനിയേഴ്‌സാണെന്ന് വിദ്യാര്‍ത്ഥി മാധ്യമങ്ങളോട് പറഞ്ഞു. യൂണിറ്റ് റൂമില്‍ കൊണ്ടുപോയി തന്നെ മുട്ടുകാലില്‍ നിര്‍ത്തിയെന്നും ഏഴോ എട്ടോ പേര്‍ ചേര്‍ന്ന് ഒരു മണിക്കൂറോളം നേരം തന്നെ ബെല്‍റ്റ് കൊണ്ടുള്‍പ്പെടെ മര്‍ദിച്ചെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.ഒരു പ്രകോപനവുമില്ലാതെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തന്നെ മര്‍ദിച്ചതെന്ന് റാഗിംഗിന് ഇരയായ കുട്ടി പറഞ്ഞു.

എന്തിനാണ് തങ്ങളെ വെറുതെ നോക്കുന്നത് എന്ന് ചോദിച്ചു മര്‍ദിച്ചു. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടപ്പോള്‍ തന്നെ മാത്രം യൂണിറ്റ് റൂമില്‍ കൊണ്ടുവന്ന് മര്‍ദിക്കുകയായിരുന്നെന്നും വിദ്യാര്‍ത്ഥി പറയുന്നു. ഇനി കോളജില്‍ കയറിയാല്‍ അടിക്കുമെന്ന് ഭീഷണിപ്പെടുത്തി. ബസ് സ്റ്റോപ്പില്‍ വച്ച് തന്നെ വിളിച്ചു. മര്‍ദിക്കാനാണെന്ന് മനസിലായതോടെ താന്‍ ചെന്നില്ല. മര്‍ദനത്തിന് ശേഷം ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.