ബെംഗളൂരു: കന്നഡ ഭാഷ തമിഴിൽ നിന്നുണ്ടായതാണെന്ന നടന്‍ കമല്‍ഹാസന്റെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ഹൈക്കോടതി. ആര്‍ക്കും വികാരങ്ങളെ വ്രണപ്പെടുത്താനുള്ള അവകാശമില്ലെന്നു പറഞ്ഞ കോടതി നിങ്ങള്‍ ചരിത്രകാരനോ ഭാഷാപണ്ഡിതനോ ആണോയെന്നും ചോദിച്ചു. ഖേദം പ്രകടിപ്പിച്ചിരുന്നെങ്കില്‍ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാമായിരുന്നു. എന്തടിസ്ഥാനത്തിലായിരുന്നു പ്രസ്താവനയെന്നും കമൽഹാസനോട് കോടതി ചോദിച്ചു. ‘‘നിങ്ങൾ കമൽഹാസനോ മറ്റാരെങ്കിലുമോ ആകാം, നിങ്ങൾക്ക് ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്താനാവില്ല. ഈ രാജ്യത്തെ വിഭജിക്കുന്നത് ഭാഷാടിസ്ഥാനത്തിലാണ്. ഒരു പൊതുപ്രവർത്തകന് അത്തരമൊരു പ്രസ്താവന നടത്താൻ കഴിയില്ല. അതുകൊണ്ട് എന്താണ് സംഭവിച്ചത്? അസ്വസ്ഥത, പൊരുത്തക്കേട്. കർണാടകയിലെ ജനങ്ങൾ ക്ഷമാപണം മാത്രമാണ് ആവശ്യപ്പെട്ടത്. ഇപ്പോൾ നിങ്ങൾ സംരക്ഷണം തേടിയാണ് ഇവിടെ വന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങൾ പ്രസ്താവന നടത്തിയത്?’’ – കോടതി ചോദിച്ചു.

ജലം, ഭൂമി, ഭാഷ ഇവ പൗരന്മാരുടെ വികാരമാണ്. അതിനാൽ ഒരാൾക്കും ഇത്തരം വികാരങ്ങളെ വ്രണപ്പെടുത്താൻ അവകാശമില്ല. നിങ്ങൾ ക്ഷമ ചോദിക്കുന്നില്ലെങ്കിൽ എന്തിനാണ് സിനിമ കർണാടകയിൽ പ്രദർശിപ്പിക്കണം എന്ന വാശി. കർണാടകയിൽനിന്നു കോടികൾ സമ്പാദിച്ചിട്ടുണ്ട്. ജനങ്ങളെ വേണ്ടെങ്കിൽ ആ പണവും ഒഴിവാക്കണം. കമൽഹാസൻ ഒരു സാധാരണ വ്യക്തിയല്ല. ഒരു വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തിയല്ല ആവിഷ്കാര സ്വാതന്ത്ര്യം കാണിക്കേണ്ടതെന്നും കമൽ മാപ്പു പറയുന്നതാണ് ഉചിതമെന്നും എന്ന് ജസ്റ്റീസ് നാഗപ്രസന്ന നിരീക്ഷിച്ചു. തന്റെ പുതിയ സിനിമയായ തഗ് ലൈഫിന്റെ കർണാടകയിലെ റിലീസിനു അനുമതി തേടിയാണ് നടൻ കമൽഹാസൻ ഹൈക്കോടതിയെ സമീപിച്ചത്.

























