കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ് കാണാനില്ല; എടുത്തുമാറ്റിയതാവാമെന്ന് ഡ്രൈവർ, അന്വേഷണത്തിന് നിർദ്ദേശം നൽകി ഗതാഗത മന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവുമായുള്ള തർക്കത്തിൽ ബസിനുള്ളിൽ പൊലീസ് പരിശോധന. ബസിലെ മൂന്ന് ക്യാമറകളിലെ ദൃശ്യങ്ങളെടുത്ത് പരിശോധിക്കാനാണ് പൊലീസ് എത്തിയത്. എന്നാൽ, ബസിലെ മെമ്മറി കാർഡ് കാണാനില്ല എന്ന് പൊലീസ് അറിയിച്ചു. അതേസമയം മെമ്മറി കാർഡ് എടുത്തു മാറ്റിയതാവാം എന്ന് ഡ്രൈവർ യദു പറയുന്നു.

സംഭവത്തിൽ ഗതാഗത മന്ത്രി കെ പി ഗണേഷ് കുമാർ അന്വേഷണത്തിന് നിർദ്ദേശം നൽകി. കെഎസ്ആർടിസി സിഎംഡിക്കാണ് നിർദ്ദേശം നൽകിയത്. ബസിലെ മൂന്ന് ക്യാമറകളിലെ ദൃശ്യങ്ങളെടുത്ത് പരിശോധിക്കാനാണ് പൊലീസ് എത്തിയത്. എന്നാൽ, ബസിലെ മെമ്മറി കാർഡ് കാണാനില്ല എന്ന് പൊലീസ് അറിയിക്കുകയായിരുന്നു.

തമ്പാനൂർ ഡിപ്പോയിൽ എത്തിയാണ് പരിശോധന നടത്തുന്നത്. തർക്കം ഉണ്ടായ ബസ്സിലുള്ളത് മൂന്ന് ക്യാമറകളാണ്. എന്നാൽ, ദൃശ്യങ്ങൾ സൂക്ഷിക്കുന്ന മെമ്മറി കാർഡ് കാണാനില്ല. കേസന്വേഷണത്തെ ഇത് പ്രതികൂലമായി ബാധിക്കും. ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചു എന്ന മേയറിൻ്റെ ആരോപണങ്ങളടക്കം തെളിയിക്കപ്പെടണമെങ്കിൽ ഈ ദൃശ്യം പരിശോധിക്കേണ്ടതുണ്ട്. എന്നാൽ, മെമ്മറി കാർഡ് ഇല്ലാത്തതിനാൽ ഇതിൽ പ്രതിസന്ധിയുണ്ടാവും. ഇതേപ്പറ്റി കെഎസ്ആർടിസിയോട് പൊലീസ് വിശദീകരണം തേടും.

തർക്കം നിയമപരമായി നേരിടുമെന്നായിരുന്നു ആര്യ രാജേന്ദ്രൻ്റെ പ്രതികരണം. നിയമപരമായ വിഷയമായതു കൊണ്ട് കൂടുതലായി കടക്കാൻ ആഗ്രഹിക്കുന്നില്ല. ഏതു സ്ഥാനത്തിരിക്കുന്നവരാണെങ്കിലും ജനപ്രതിനിധികളും മനുഷ്യരാണ് എന്നും മേയർ പറഞ്ഞു.