മുതുകുളം (ആലപ്പുഴ): സംഘർഷത്തിനിടെ യുവാവ് മരിച്ചത് ഭാര്യവീട്ടുകാരുടെ മർദനമേറ്റെന്ന് പരാതി. ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ വിഷ്ണു (34)വിന്റെ മരണത്തിലാണ് ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തിയത്. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം.

ആറാട്ടുപുഴ തറയിൽക്കടവ് തണ്ടാശ്ശേരിൽ വീട്ടിൽ ആതിരയാണ് വിഷ്ണുവിന്റെ ഭാര്യ. ഒരു വർഷത്തിലേറെയായി ഇവർ തമ്മിൽ പിണങ്ങി കഴിയുകയാണ്. ഏഴു വയസുളള പെൺകുട്ടിയുണ്ട്.


അവധി ദിവസങ്ങളിൽ വിഷ്ണു കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരും. ഇങ്ങനെ കൊണ്ടുവന്ന കുട്ടിയെ തിരികെവിടാനെത്തിയപ്പോൾ വിഷ്ണുവും ആതിരയും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും തുടർന്ന് ആതിരയുടെ ബന്ധുക്കളുമായി സംഘർഷവുമുണ്ടാകുകയുമായിരുന്നു. ഇതിനിടെ, അബോധാവസ്ഥയിൽ നിലത്തു വീണ വിഷ്ണുവിനെ ഉടൻതന്നെ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
മർദനമേറ്റാണ് വിഷ്ണു മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇവരുടെ പരാതിയിൽ ഭാര്യ ആതിരയെയും അടുത്ത മൂന്നു ബന്ധുക്കളെയും പ്രതിയാക്കി തൃക്കുന്നപ്പുഴ പോലീസ് കേസെടുത്തു.























