പത്തനംതിട്ടയില്‍ യുവാവ് ഭാര്യാമാതാവിനെ തലയ്ക്കടിച്ച് കൊല*പ്പെടുത്തി

പത്തനംതിട്ട: വെച്ചൂച്ചിറയില്‍ ഭാര്യാമാതാവിനെ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയില്‍. അഴുതാ കോളനിയിലെ താമസക്കാരി ഉഷാമണിയാണ് കൊല്ലപ്പെട്ടത്. മണ്‍വെട്ടി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത് എന്നാണ് പ്രാഥമിക വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഉഷയുടെ മരുമകന്‍ സുനിലിനെ വെച്ചൂച്ചിറ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബപ്രശ്‌നമാണ് തര്‍ക്കത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത് എന്നാണ് പ്രാഥമികവിവരം.

ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോട് അടുപ്പിച്ചായിരുന്നു സംഭവം. എരുമേലി എലിവാലിക്കര സ്വദേശിയാണ് സുനില്‍. സുനിലും ഭാര്യയും തമ്മിലുള്ള പ്രശ്‌നങ്ങളാണ് ഭാര്യാമാതാവിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് പോലീസ് പറയുന്നു. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് സുനിലും ഭാര്യയും കഴിഞ്ഞ നാലുവര്‍ഷത്തോളമായി പിരിഞ്ഞുതാമസിക്കുകയായിരുന്നു. അമ്മ ഉഷയോടൊപ്പമാണ് ഭാര്യയും രണ്ടുമക്കളും കഴിഞ്ഞിരുന്നത്.

ഇന്ന് ഉച്ചയോടെ, കുട്ടികളെ കാണണം എന്ന ആവശ്യവുമായാണ് സുനില്‍ ഉഷയുടെ വീട്ടിലെത്തിയത്. ഉഷയുടെ മറ്റൊരു മകള്‍ മാത്രമാണ് ഈ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത്. വൈകാതെ ഇരുവരും വാക്തര്‍ക്കത്തിലേര്‍പ്പെട്ടു. പിന്നാലെ സുനില്‍ മണ്‍വെട്ടി ഉപയോഗിച്ച് ഉഷയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസില്‍നിന്ന് ലഭിക്കുന്ന വിവരം.

തലയ്ക്ക് മാരകമായി മുറിവേറ്റ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ വീടിന്റെ പരിസരത്തുതന്നെയാണ് ഉഷയുടെ മൃതദേഹം ഉണ്ടായിരുന്നത്. ഇവിടെനിന്നും മാറാന്‍ സുനില്‍ തയ്യാറായിരുന്നില്ല എന്ന് പരിസരവാസികള്‍ പറയുന്നു.
പോലീസ് എത്തിയാണ് സുനിലിനെ സംഭവസ്ഥലത്തുനിന്നും മാറ്റിയത്. സംഭവം നടക്കുന്ന സമയത്ത് സുനിലിന്റെ ഭാര്യ ജോലിക്ക് പോയിരിക്കുകയായിരുന്നു. ഇവരുടെ മക്കള്‍ സ്‌കൂളില്‍ ആയിരുന്നുവെന്നും പരിസരവാസികള്‍ പറയുന്നു.