പാലക്കാട് നിപ ബാധിച്ചു മരിച്ചയാളുടെ മകനും രോഗം സ്ഥിരീകരിച്ചു

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ രോഗ ബാധ. നിപ ബാധയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിച്ച വ്യക്തിയുടെ മകനാണ് രോഗ ബാധ സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് 32 കാരന് രോഗം ബാധ കണ്ടെത്തിയത്. നിപ ബാധിച്ച് മരിച്ച 58 കാരന് ഒപ്പം ആശുപത്രിയില്‍ സഹായിയായി മകനായിരുന്നു ഉണ്ടായിരുന്നത്. ജൂലെെ 12 ന് ആയിരുന്നു മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ ചങ്ങലേരി സ്വദേശിയായ 58 കാരന്‍ മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തിന് രോഗ ബാധ സ്ഥിരീകരിച്ചത്.

നിപ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പ്രദേശത്ത് കര്‍ശനിയന്ത്രണങ്ങള്‍ തുടരുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മരിച്ച വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടിയില്‍ ഉണ്ടായിരുന്ന യുവാവ് നേരത്തെ തന്നെ ഐസൊലേഷനിലായിരുന്നു. ചൊവ്വാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ആകെ 675 പേര്‍ നിപ സമ്പര്‍ക്ക പട്ടികയിലുണ്ടെന്നാണ് ആരോഗ്യ വകുപ്പ് കണക്കുകള്‍.