‘ജോലിക്ക് പോകാൻ കുഞ്ഞ് തടസം’; പാലക്കാട് ഒരു വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ മാതാവ് ശിൽപ റിമാൻഡിൽ

പാലക്കാട്: ഷൊർണൂരിൽ ഒരു വയസുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ശിൽപയെ മാർച്ച് 5 വരെ റിമാൻഡ് ചെയ്തു. ശിൽ‌പയെ പാലക്കാട് ജില്ലാ ജയിലിലേക്ക് മാറ്റും. കുറ്റകൃത്യം നടന്നത് ആലപ്പുഴ മാവേലിക്കരയിലായതിനാൽ മാവേലിക്കര പോലീസ് പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മാവേലിക്കരയിലെ വാടക വീട്ടിൽ വച്ചാണ് കുറ്റകൃത്യം നടന്നത്. ജോലിക്ക് പോകാൻ കുഞ്ഞൊരു തടസ്സമായതിനാലാണ് കൊലപാതകം നടത്തിയതെന്ന് ശില്പ പോലീസിന് മൊഴി നൽകിയിരുന്നു.

ഒരുവയസുകാരി ശിഖന്യയെ അമ്മ ശിൽപ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിനെ കൊല്ലുമെന്ന് പങ്കാളിക്ക് മെസേജ് അയച്ചശേഷമാണ് ശിൽപ കൃത്യം നടത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. ആലപ്പുഴ മാവേലിക്കര സ്വദേശി ശില്പയുടെയും പാലക്കാട് ഷോർണൂർ സ്വദേശി അജ്മലിൻറെയും മകളാണ് കൊല്ലപ്പെട്ട ഒരു വയസുകാരി ശിഖന്യ. അജ്മലും ശില്പയും കുറച്ചുകാലമായി അകന്നു താമസിക്കുകയായിരുന്നു.

ഇവർ തമ്മിലുള്ള തർക്കമാണ് ശിഖന്യയുടെ കൊലപാതകത്തിന് കാരണമായതെന്നു പൊലീസ് പറഞ്ഞു. സ്വദേശമായ മാവേലിക്കരയിൽ വച്ചാണ് ശില്പ കുഞ്ഞിനെ കൊന്നത്.അവിടെ നിന്ന് കാറിൽ ഷൊർണൂരിലെത്തി. അജ്മൽ ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിൽ മൃതദേഹം വെച്ച് മടങ്ങാൻ ഒരുങ്ങി. അജ്മലാണ് സംഭവം ഷോർണൂർ പൊലീസിൽ അറിയിച്ചത്. ഇരുവരോടും കുഞ്ഞുമായി ആശുപത്രിയിലേക്ക് പോകാൻ പൊലീസ് നിർദ്ദേശിച്ചു. ഷോർണൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ കുഞ്ഞിൻറെ മരണം സ്ഥിരീകരിച്ചു. ശില്പയെ പൊലീസ് അന്നുതന്നെ കസ്റ്റഡിയിലെടുത്തു.

കൂടുതൽ ചോദ്യം ചെയ്യലിലായിരുന്നു ശിൽപ്പയുടെ കുറ്റസമ്മതം.