കണ്ണൂർ: എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നും വാങ്ങിയില്ലെന്നും രണ്ട് അഭിപ്രായങ്ങൾ ഉയർന്നുവന്നിരുന്ന സാഹചര്യത്തിൽ നിജസ്ഥിതി അറിയേണ്ടതുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ. എഡിഎമ്മിന്റെ കുടുംബത്തോടുള്ള എല്ലാവിധ ഐക്യദാർഢ്യവും പാർട്ടി പ്രകടിപ്പിച്ചിട്ടുണ്ട്. നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നും വാങ്ങിയില്ലെന്നും പറയുന്നു. ഇതിൽ നിജസ്ഥിതി പുറത്ത് വരണം. ദിവ്യക്കെതിരെ സ്വീകരിച്ചത് പാർട്ടി നടപടി മാത്രമാണ്. പാർട്ടി നടപടി അംഗീകരിക്കുന്ന ഒരു സഖാവ് എങ്ങനെയാണ് കറിവേപ്പില പോലെ തന്നെ വലിച്ചെറിഞ്ഞുവെന്ന് പറയുന്നതെന്നും ജയരാജൻ ചോദിച്ചു. പെരിങ്ങോം ഏരിയാ സമ്മേളനത്തിലാണ് എം വി ജയരാജന്റെ പരാമർശം.

അതേ സമയം, ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ പാർട്ടി നടപടിയിൽ പി പി ദിവ്യക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ജയിലിലിൽ കിടക്കുമ്പോൾ നടപടി എടുത്തത് ശരിയായില്ലെന്നും തൻറെ ഭാഗം കേട്ടില്ലെന്നും ഫോണിൽ വിളിച്ച നേതാക്കളോട് ദിവ്യ പരാതിപ്പെട്ടു. പറയാനുള്ളത് പാർട്ടി വേദിയിൽ പറയുമെന്നും നടപടി അംഗീകരിക്കുന്നുവെന്നും ദിവ്യ ഫേസ്ബുക്കിൽ പ്രതികരിച്ചു.

























