ചാലക്കുടിയിൽ യുവതി സ്വയം പ്രസവമെടുത്തു; നവജാത ശിശു മരിച്ചു

തൃശൂർ: ചാലക്കുടിയിൽ സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ച നിലയിൽ. ഒഡീഷ സ്വദേശികളായ ഗുല്ലി – ശാന്തി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. മേലൂർ ശാന്തി പുരത്ത് വാടക വീട്ടിലാണ് ഇവരുടെ താമസം. പൂർണ ഗർഭിണിയായിരുന്ന ശാന്തി ആശാ വർക്കർ നിർദേശിച്ചിട്ടും ആദ്യം ആശുപത്രിയിൽ പോയില്ല. കഴിഞ്ഞ തിങ്കളാഴ്ച ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിയെങ്കിലും ഡോക്ടറെ കണ്ടില്ലെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു.

ബുധനാഴ്ച വൈകിട്ട് വീട്ടിൽ വച്ചായിരുന്നു പ്രസവം. തുടർന്ന് ശാന്തി തന്നെ കുഞ്ഞിന്റെ പൊക്കിൾകൊടി മുറിച്ചു മാറ്റുകയായിരുന്നു. അമിത രക്ത സ്രാവത്തെത്തുടർന്നാണ് കുഞ്ഞ് മരിച്ചത്. വിവരം അറിഞ്ഞെത്തിയ ആരോഗ്യ പ്രവർത്തകർ യുവതിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിൽ കുഞ്ഞിന് ജീവനില്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.