നവജാത ശിശുവിനെ എറിഞ്ഞുകൊന്ന സംഭവം; യുവതി പീഡനത്തിനിരയായെന്ന് മൊഴി, കൊലപാതക കുറ്റം സമ്മതിച്ചു

കൊച്ചി: ഫ്‌ളാറ്റിൽ നിന്ന് നവജാത ശിശുവിനെ എറിഞ്ഞ് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിന്റെ അമ്മ പീഡനത്തിന് ഇരയാണെന്ന് മൊഴി. 23 വയസുള്ള പെൺകുട്ടി പീഡനത്തിനിരയായ വിവരം മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല. കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രക്ഷിതാക്കൾക്ക് പങ്കില്ലെന്നാണ് പൊലീസ് നിഗമനം.

ഇന്ന് പുലർച്ചെ 5 മണിയോടെയാണ് പെൺകുട്ടി ഫ്‌ളാറ്റിലെ ശുചിമുറിയിൽ പ്രസവിക്കുന്നത്. പിന്നാലെ കുഞ്ഞിനെ ബെഡ്ഷീറ്റ് കൊണ്ട് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി ബാൽക്കണിയിൽ നിന്ന് അടുത്തുള്ള പറമ്പിലേക്ക് എറിയുകയായിരുന്നു. എന്നാൽ ഉന്നം തെറ്റി കുഞ്ഞിന്റെ മൃതദേഹം റോഡിൽ വീണു. നിലവിൽ പെൺകുട്ടി പൊലീസ് കസ്റ്റഡിയിലാണ്. പെൺകുട്ടിക്ക് വൈദ്യസഹായം നൽകേണ്ടതുണ്ട്.

ആമസോൺ ഡെലിവറി കവറിൽ പൊതിഞ്ഞാണ് ഫ്‌ളാറ്റിന്റെ മുകളിൽ നിന്ന് നവജാത ശിശുവിനെ എറിഞ്ഞ് കൊലപ്പെടുത്തിയത്. ഈ കവറിലെ വിലാസം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസിനെ കൊലപാതകികളിലേക്ക് നയിച്ചത്. പതിനഞ്ച് വർഷമായി കുടുംബം അവിടെ താമസിച്ചിരുന്നുവെങ്കിലും ഇവരുടെ 20 വയസുള്ള മകൾ ഗർഭിണിയാണെന്ന കാര്യം അർക്കുമറിയില്ലായിരുന്നു.

രാവിലെ എട്ടു മണിയോടെയാണ് കൊച്ചി പനമ്പിള്ളിയിലെ വിദ്യാനഗറിലെ ഫ്‌ളാറ്റിനു മുന്നിൽ നിന്ന് നവജാത ശിശുവിൻറെ മൃതദേഹം കണ്ടെത്തിയത്. നടുറോഡിൽ ദിവസങ്ങൾ മാത്രം പ്രായമുള്ള ആൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ നാട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഫ്‌ളാറ്റിൽ നിന്ന് കുഞ്ഞിനെ താഴേക്ക് എറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.