പത്തനംതിട്ട പീഡനം: ബസ് സ്റ്റാൻഡിനുള്ളിൽ വച്ചും പീഡനം; നഗ്ന ദൃശ്യങ്ങൾ കാട്ടി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി

പത്തനംതിട്ട: കായിക താരമായ ദലിത് വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ പേർ അറസ്റ്റിൽ. പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങളും ഫോൺ നമ്പറും പ്രതികൾ‌ പ്രചരിപ്പിച്ചതായാണു വിവരം. ഈ ദൃശ്യങ്ങൾ കാട്ടി സമ്മർദത്തിലാക്കിയാണു പെൺകുട്ടിയെ കൂടുതൽ പേർ പീഡിപ്പിച്ചത്. പെൺകുട്ടി ഉപയോഗിച്ച ഫോണിലേക്കാണ് പ്രതികളിൽ പലരും അശ്ലീല ദൃശ്യങ്ങൾ അയച്ചത്. വാട്സാപ്പിൽ കിട്ടിയ ദൃശ്യങ്ങളിൽ പെൺകുട്ടിയുടെ നഗ്ന വീഡിയോയും ഉണ്ടായിരുന്നു. ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ വച്ചും പെൺകുട്ടി പീഡനത്തിന് ഇരയായി. സ്വകാര്യ ബസിനുള്ളിൽ വച്ചായിരുന്നു പീഡനമെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. കുട്ടിയുടെ രക്ഷിതാക്കൾക്ക് സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ അറിയില്ല. ഇതിനാൽ തന്നെ അച്ഛൻറെ മൊബൈൽ ഫോൺ പെൺകുട്ടിയാണ് ഉപയോഗിച്ചിരുന്നത്. ഈ ഫോണിലൂടെ ആയിരുന്നു പെൺകുട്ടിയും പ്രതികളും തമ്മിലുള്ള ആശയവിനിമയം നടന്നിരുന്നത്.

കേസിൽ ഇതുവരെ 20 പേരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി വൈകി പമ്പയിൽ നിന്ന് മൂന്നുപേരും പിടിയിലായിരുന്നു. രണ്ട് ഓട്ടോറിക്ഷ ഡ്രൈവർമാർ, മത്സ്യവിൽപ്പനക്കാരൻ, പ്ലസ്ടു വിദ്യാർഥി, നവവരൻ തുടങ്ങിയവർ ഉൾപ്പെടെയാണ് ഇതുവരെ പിടിയിലായത്. ഇന്ന് കൂടുതൽ പേരെ അറസ്റ്റ് ചെയ്തേക്കും.