ട്രെയിന്‍ യാത്രയ്ക്കിടെ പി കെ ശ്രീമതിയുടെ ഫോണും ഹാന്‍ഡ്ബാഗും മോഷണം പോയി; 40000 രൂപയും മൊബൈല്‍ ഫോണും സ്വര്‍ണവും നഷ്ടമായി

പട്ന: ട്രെയിന്‍ യാത്രയ്ക്കിടെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയുടെ ഫോണും ഹാന്‍ഡ്ബാഗും മോഷണം പോയി. കൊല്‍ക്കത്തയില്‍ നിന്ന് ബിഹാറിലെ സമസ്തിപൂരിലേക്ക് പോകുന്ന വഴിയാണ് മോഷണം നടന്നത്. 40000 രൂപയും മൊബൈല്‍ ഫോണും സ്വര്‍ണക്കമ്മലും തിരിച്ചറിയല്‍ രേഖകളുമാണ് ബാഗില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയതായി പി കെ ശ്രീമതി പറഞ്ഞു. എസി കോച്ചില്‍ ലോവര്‍ ബര്‍ത്തില്‍ കിടക്കുമ്പോഴാണ് സംഭവം.

സമസ്തിപൂരിന് അടുത്തുള്ള ദര്‍സിങ് സരായിലേക്ക് സമ്മേളനത്തിന് പോകുന്ന വഴിയാണ് മോഷണം നടന്നത്. തന്റെ തലയ്ക്ക് തൊട്ടുമുകളിലായാണ് ബാഗ് വെച്ചിരുന്നതെന്നും ശ്രീമതി പറഞ്ഞു. എപ്പോഴാണ് മോഷണം നടന്നതെന്ന് കൃത്യമായി അറിയില്ലെങ്കിലും പുലര്‍ച്ചെ നാല് മണിക്ക് ശേഷമായിരിക്കുമെന്നും ശ്രീമതി കൂട്ടിച്ചേര്‍ത്തു. ‘എഴുന്നേറ്റ് നോക്കുമ്പോള്‍ തലയുടെ തൊട്ടടുത്തായി മുകളില്‍ വെച്ച ബാഗ് കാണാനില്ലായിരുന്നു. ഇന്നലെ രാത്രി എട്ട് മണിക്കാണ് വണ്ടി കയറിയത്. ലക്കി സരായി എന്ന സ്റ്റേഷന് മുമ്പാണ് മോഷണം പോയത് അറിഞ്ഞത്. ഐഡന്റിന്റി കാര്‍ഡ്, പാര്‍ലമെന്ററി കാര്‍ഡ്, ലോക്സഭാ ഐഡന്റിന്റി കാര്‍ഡ് തുടങ്ങി എല്ലാ തിരിച്ചറിയല്‍ കാര്‍ഡുകളും മോഷണം പോയി. ഡിജിപിയെ ഉള്‍പ്പെടെ വിളിച്ചു. ആര്‍പിഎഫിന്റെ ഓഫീസിലും പൊലീസ് സ്റ്റേഷനില്‍ പോയും പരാതി നല്‍കി’- പി കെ ശ്രീമതി പറഞ്ഞു.