‘മുഖ്യമന്ത്രിക്ക് നൽകിയ പരാതി വാങ്ങി മേശപ്പുറത്തിട്ടു, ഇവിടെ പരാതിപെട്ടിട്ട് കാര്യമില്ലെന്ന് പി ശശി പറഞ്ഞു’; പൊലീസ് ക്രൂരത നേരിട്ട യുവതി ബിന്ദു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി മോഷണപരാതിയിൽ പൊലീസിന്റെ ക്രൂരതയ്ക്ക് ഇരയായ ദളിത് യുവതി ബിന്ദു. മുഖ്യമന്ത്രിയുടെ ഓഫീസിൽ പോകുമ്പോൾ പ്രതീക്ഷയുണ്ടായിരുന്നുവെന്നും എന്നാൽ നീതി ലഭിച്ചില്ലെന്നും ബിന്ദു പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകാൻ പോയപ്പോൾ കടുത്ത അവഗണനയാണ് ഉണ്ടയതെന്നും ബിന്ദു പറഞ്ഞു. പരാതി നൽകിയപ്പോൾ അത് വായിച്ചുപോലും നോക്കിയില്ലെന്നും കോടതിയെ സമീപിക്കാനാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി പറഞ്ഞതെന്നും ബിന്ദു പറഞ്ഞു. പരാതി ഉണ്ടെങ്കിൽ പൊലീസ് വിളിപ്പിച്ചോളുമെന്നും പി ശശി പറഞ്ഞു. മാല മോഷണം പോയാൽ വീട്ടുകാർ പരാതി നൽകിയാൽ പൊലീസ് വിളിപ്പിക്കുമെന്നും പി ശശി പറഞ്ഞു. തുടർന്ന് കോടതിയിൽ പോകാൻ പറഞ്ഞു. അഭിഭാഷകനൊപ്പമാണ് താൻ പോയത് എന്നും കാര്യങ്ങൾ വിശദമായി കേൾക്കാൻ പോലും അവിടെനിന്ന് തയാറായില്ല എന്നും ബിന്ദു പറഞ്ഞു.

തിരുവനന്തപുരം പേരൂർക്കടയിലാണ് ജോലി ചെയ്യുന്ന വീട്ടിലെ സ്വർണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് പൊലീസ ദളിത് യുവതിയായ ബിന്ദുവിനെ കസ്റ്റഡിയിൽ എടുത്തത്. മാല മോഷ്ടിച്ചില്ലെന്ന് വിശദമാക്കിയതിന് പിന്നാലെ പെൺമക്കളെയും കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പൊലീസുകാർ കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നാണ് ബിന്ദു പറയുന്നത്. മണിക്കൂറുകൾ പൊലീസ് സ്റ്റേഷനിൽ കഴിയുന്നതിനിടെ വെള്ളം ചോദിച്ചപ്പോൾ ശുചിമുറിയിൽ പോയി കുടിക്കാനായിരുന്നു മറുപടിയെന്നും ബിന്ദു പറഞ്ഞിരുന്നു.

കഴിഞ്ഞ മാസം 23 നാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ബിന്ദുവിനെ പേരൂർക്കട പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിക്കുന്നത്. വീട്ടുടമസ്ഥയുടെ രണ്ടര പവൻ മാല മോഷ്ടിച്ചെന്നായിരുന്നു ആരോപണം. താൻ മോഷ്ടിച്ചിട്ടില്ലെന്ന് ബിന്ദു പൊലീസുകാരുടെ കാലു പിടിച്ചു പറഞ്ഞു. രാവിലെ മാല കിട്ടിയെന്ന് വീട്ടുടമസ്ഥ അറിയിച്ചതോടെയാണ് ബിന്ദുവിനെ വിട്ടയയ്ക്കുന്നത്.