അമ്മയുമായി ബന്ധമെന്ന് സംശയം; കോവളത്ത് പാചകത്തൊഴിലാളിയെ കൊലപ്പെടുത്തി യുവാവ്

തിരുവനന്തപുരം: കോവളത്ത് ബന്ധുവീട്ടില്‍ താമസിച്ചിരുന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പാചകത്തൊഴിലാളിയായ കോവളം സ്വദേശി രാജേന്ദ്രന്‍ കൊല്ലപ്പെട്ട കേസില്‍ അയല്‍വാസിയായ പ്രതി രാജീവിനെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. രാജേന്ദ്രനു തന്റെ അമ്മയുമായി ബന്ധം ഉണ്ടെന്നു സംശയിച്ചാണ് രാജീവ്, രാജേന്ദ്രനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതി കുറ്റസമ്മതം നടത്തി.

കഴുത്ത് ഞെരിച്ചാണ് രാജേന്ദ്രനെ കൊലപ്പെടുത്തിയതെന്നും പ്രതി പറഞ്ഞു. 17ന് ആണ് വീടിന്റെ ടെറസിനു മുകളില്‍ രാജേന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് 2 ദിവസത്തിലേറെ പഴക്കമുണ്ടായിരുന്നു. ശരീരത്തില്‍ ബലപ്രയോഗം നടത്തിയിട്ടുണ്ടാകാമെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതാണ് അന്വേഷണത്തിലേക്ക് നയിച്ചത്.

സംഭവദിവസം രാജേന്ദ്രന്‍ രാജീവിന്റെ വീട്ടിലെത്തി അമ്മയോട് വഴക്കിട്ടിരുന്നു. സംഘര്‍ഷത്തില്‍ രാജീവിന്റെ അമ്മയുടെ കൈയ്ക്കു പരുക്കേല്‍ക്കുകയും ചെയ്തു. സംഭവത്തിനു ശേഷം രാജേന്ദ്രന്‍ അടുത്തുള്ള ബന്ധുവീട്ടിലേക്കു പോയി ടെറസില്‍ ഇരിക്കുമ്പോള്‍ രാജീവ് അവിടേയ്ക്ക് ചെന്നു വഴക്കുണ്ടാക്കി. ടെറസില്‍വച്ച് ഇരുവരും തമ്മില്‍ പിടിവലിയുണ്ടാകുകയും ഇതിനിടെ രാജീവ് രാജേന്ദ്രനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍.