40 പവൻ ആൺസുഹ‍ൃത്ത് കൊണ്ടുപോയി, അറസ്റ്റിലായവർ ബന്ദുക്കൾ ആണ്, അവര് പാവങ്ങൾ; റസീനയുടെ ഉമ്മ

കണ്ണൂർ: ആൾക്കൂട്ട വിചാരണയ്ക്ക് പിന്നാലെ കൂത്തുപറമ്പ് പറമ്പായി ചേരിക്കമ്പനിക്കു സമീപം റസീന മൻസിലിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായവർ നിരപരാധികളാണെന്ന് റസീനയുടെ ഉമ്മ. അറസ്റ്റിലായവർ ബന്ധുക്കളാണെന്നും പ്രശ്നക്കാരല്ലെന്നും റസീനയുടെ ഉമ്മ ഫാത്തിമ പറഞ്ഞു.

സഹോദരിയുടെ മകൻ ഉൾപ്പെടെയാണ് അറസ്റ്റിലായതെന്ന് ഫാത്തിമ പറഞ്ഞു. യുവാവിനൊപ്പം കാറിൽ കണ്ട റസീനയെ കാറിൽ നിന്നിറക്കി സ്കൂട്ടറിൽ വീട്ടിൽ കൊണ്ടാക്കുകയാണ് അവർ ചെയ്തത്. യാതൊരു പ്രശ്നത്തിനും പോകാത്ത ചെറുപ്പക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റസീനയ്ക്ക് അടുപ്പമുണ്ടായിരുന്ന യുവാവ് അവളെ ചൂഷണം ചെയ്യുകയായിരുന്നു. മൂന്നു വർഷമായി ബന്ധമുണ്ടായിരുന്നുവെന്ന കാര്യം ഇപ്പോഴാണ് അറിയുന്നത്. നാൽപതോളം പവൻ സ്വർണം നൽകിയാണ് വിവാഹം നടത്തിയത്. ഇപ്പോൾ സ്വർണമൊന്നുമില്ല. കൂടാതെ പലരിൽ നിന്നും കടം വാങ്ങിയിട്ടുമുണ്ടെന്നാണ് അറിയുന്നത്. പണം മുഴുവൻ കൊണ്ടുപോയത് യുവാവാണെന്നാണ് കരുതുന്നത്. ഭർത്താവ് വളരെ മാന്യനായ വ്യക്തിയാണ്. ഭർത്താവ് കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ല. യുവാവ് സ്ഥിരമായി റസീനയെ കാണാൻ വരാറുണ്ടായിരുന്നുവെന്നാണ് അറിയുന്നത്. മയ്യിൽ സ്വദേശിയായ യുവാവിനെതിരെ പൊലീസിൽ പരാതി നൽകുമെന്നും ഫാത്തിമ പറഞ്ഞു.

റസീനയുടെ ആത്മഹത്യക്കുറിപ്പിൽ നിന്നുള്ള സൂചന പ്രകാരമാണ് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. തന്റെ മരണവുമായി ആൺ സുഹൃത്തിന് ബന്ധമില്ലെന്ന് ആത്മഹത്യക്കുറിപ്പിലുണ്ടെന്നാണ് സൂചന. അതേ സമയം, ആൺസുഹൃത്തിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇയാളെ കണ്ടെത്തിയ ശേഷമായിരിക്കും തുടർനടപടികൾ. ഞായറാഴ്ചയാണ് റസീനയെ യുവാവിനൊപ്പം കണ്ടതും ബന്ധുക്കൾ ഇടപെട്ടതും. ചൊവ്വാഴ്ച റസീനയെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.