വിദ്യാർഥികളെ വെടിവച്ചു കൊല്ലണമെന്ന പ്രസ്താവന: ടി.ജി.മോഹന്‍ദാസിനെതിരെ അന്വേഷണം

തിരുവനന്തപുരം: നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ വിദ്വേഷപരാമര്‍ശം നടത്തിയ ആർഎസ്എസ് നേതാവ് ടി.ജി.മോഹന്‍ദാസിനെതിരെ അന്വേഷണത്തിന് നിര്‍ദേശിച്ച് സര്‍ക്കാര്‍. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി. ടി.ടി.ജിസ്‌മോന്‍, എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.എ.നന്ദന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി.ദുല്‍കിഫില്‍ എന്നിവര്‍ നല്‍കിയ പരാതി അന്വേഷിക്കാന്‍ സൈബര്‍ സെല്‍ ഐജി പി.പ്രകാശിനെ ചുമതലപ്പെടുത്തി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് അന്വേഷണത്തിനു നിര്‍ദേശം നല്‍കിയത്.

തനിക്ക് അവസരം ലഭിച്ചിരുന്നെങ്കില്‍ സമരം ചെയ്യുന്നവരെ വെടിവച്ചുകൊല്ലുമായിരുന്നു എന്ന് മോഹന്‍ദാസ് വിഡിയോയില്‍ പറഞ്ഞതാണ് വിവാദമായത്. ‘എനിക്ക് ഈ സാഹചര്യം കയ്യില്‍ കിട്ടിയാല്‍ ഞാന്‍ എന്ത് ചെയ്യുമെന്ന് പറയാം. ജന്തര്‍ മന്തര്‍ പരിസരത്ത് നാല് സ്‌ക്വയര്‍ കിലോമീറ്റര്‍ പരിസരത്ത് കര്‍ഫ്യൂ പ്രഖ്യാപിക്കും. ആളുകളോട് പിരിഞ്ഞുപോകാന്‍ മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവയ്ക്കും. ആളുകള്‍ ചിതറിയോടും, കുറേപ്പേര് മരിക്കും, കുറേപ്പേര് മരിക്കില്ല…കുറേപ്പേര്‍ക്ക് അംഗഭംഗം സംഭവിക്കും…ഏകദേശം ഒരു നാല് മണിക്കൂര്‍ കൊണ്ട് രംഗം ശാന്തമാകും. ശവങ്ങള്‍ പെറുക്കി ആശുപത്രിയിലെത്തിക്കും…’എന്നായിരുന്നു വിഡിയോയില്‍ മോഹന്‍ദാസ് പറഞ്ഞത്.

വിദ്യാർഥികളെ വെടിവച്ചു കൊല്ലണമെന്ന് ആഹ്വാനം ചെയ്ത തെലങ്കാനയിലെ ബിജെപി എംപിയുടെയും ടി.ജി. മോഹന്‍ദാസിന്റെയും നടപടി സമൂഹത്തില്‍ വിദ്വേഷം പടര്‍ത്താന്‍ സംഘപരിവാര്‍ ശക്തികള്‍ തുടരുന്ന ആസൂത്രിതമായ ശ്രമങ്ങളെയാണ് തുറന്നുകാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. വിയോജിപ്പുകളെ ഉന്മൂലനം ചെയ്യുക എന്ന സംഘപരിവാറിന്റെ ഉള്ളിലിരിപ്പാണ് ഇത്തരം ക്രൂരമായ പ്രസ്താവനകളിലൂടെ പുറത്തുവരുന്നത്. കലാപാഹ്വാനം നടത്തിയതിന് അടിയന്തരമായി കേസെടുത്ത് നിയമനടപടി സ്വീകരിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.